ആള്‍ദൈവമായ കല്‍ക്കി ഭഗവാന്റെ ആശ്രമത്തിലും സ്ഥാപനങ്ങളിലുമായി നടന്ന ആദായനികുതി വകുപ്പ് റെയ്ഡില്‍ ഇതുവരെ 43.9 കോടി രൂപയും പതിനെട്ട് കോടിയുടെ യുഎസ് ഡോളറും പിടിച്ചെടുത്തു. അവസാന മൂന്ന് ദിവസങ്ങളിലായി നടന്ന റെയ്ഡില്‍ 88 കിലോ സ്വര്‍ണ്ണവും പിടിച്ചെടുത്തിട്ടുണ്ട്.

ആദായനികുതി വകുപ്പിലെ എട്ടംഗ സംഘമാണ്‌ഇവിടങ്ങളില്‍ പരിശോധന നടത്തിയത്. ആന്ധ്രയിലെ ചിറ്റൂരിലുള്ള ആശ്രമത്തിലും തമിഴ്നാട്ടിലെ കല്‍ക്കി ട്രസ്റ്റിന്റെ ബിസിനസ് സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന നടത്തിയത്.

ഈ സമയം കല്‍ക്കി ഭഗവാന്റെ ഭാര്യ അമ്മ ഭഗവാനും മകന്‍ ക‍ൃഷ്ണാജിയും തമിഴ്നാട്ടിലായിരുന്നു. ഇവരുടെ വിശ്വസ്‌തനായ ലോകേശ് ദാസാജിയെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരുകയാണ്. റിയല്‍ എസ്റ്റേറ്റ്, നികുതി വെട്ടിപ്പ് ഉള്‍പ്പെടെ ധാരാളം കേസുകളാണ് കല്‍ക്കി ബാബ ട്രസ്റ്റിന് എതിരെയുള്ളത്‌. ഉന്നത രാഷ്ട്രീയ നേതാക്കളടക്കം ലക്ഷക്കണക്കിന് അനുയായികളാണ് ഇന്ത്യയിലും വിദേശത്തുമായി എഴുപതുകാരനായ കല്‍ക്കി ഭഗവാനുള്ളത്.