സംസ്ഥാനത്ത് 32 ബാറുകള്‍ക്ക് കൂടി ഈ വര്‍ഷം ലൈസന്‍സ് അനുവദിച്ചു

തിരുവനന്തപുരം: മദ്യവര്‍ജ്ജന നയവുമായി മുന്നോട്ട് പോകുന്ന ഇടതുസര്‍ക്കാര്‍ ഈ വര്‍ഷം 32 ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചു. ഈ വര്‍ഷത്തെ 31 അപേക്ഷകളും കഴിഞ്ഞ വര്‍ഷത്തെ ഒരു അപേക്ഷയുമാണ് അംഗീകരിച്ചത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് എക്സൈസ് കമ്മിഷണറേറ്റ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.

സംസ്ഥാനത്ത് ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിച്ചദതിന്റെ കണക്ക് കമ്മിഷണറേറ്റ് ക്രോഡീകരിച്ചിട്ടില്ല. ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്കാണ് ലൈസന്‍സ് അനുവദിച്ചിരിക്കുന്നത്. പുതുതായി ആരംഭിക്കുന്ന ബാറുകളിലേറെയും എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണെന്നാണ് വിവരം. മദ്യവര്‍ജ്ജനമെന്ന നയമാണ് സംസ്ഥാനത്ത് ഇടത് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഘട്ടംഘട്ടമായി മദ്യ ലഭ്യത കുറക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. നിലവില്‍ ത്രീ സ്റ്റാറിന് താഴേക്കുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നില്ല. സംസ്ഥാനത്ത് ബ്രൂവറികള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള വിവാദ ഉത്തരവ് പിന്‍വലിച്ച ശേഷം പുതിയ ബാര്‍ ലൈസന്‍സിനുള്ള അപേക്ഷകള്‍ സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്നും വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നു.