വ്യാപാരി വ്യവസായി പണിമുടക്ക് ഇന്ന്

കൊച്ചി: ചൊവ്വാഴ്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പണിമുടക്ക്. കാലഹരണപ്പെട്ട വാറ്റ് നിയമത്തിന്റെ മറവില്‍ വ്യാപാരികളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥരുടെ നടപടികളില്‍ പ്രതിഷേധിച്ചാണ് കടയടപ്പ് സമരം.

2011 മുതലുള്ള വാറ്റ് തീര്‍പ്പാക്കിയ കണക്കുകള്‍ക്ക് ലക്ഷങ്ങള്‍ പിഴചുമത്തിയുള്ള നോട്ടീസ് പിന്‍വലിക്കുക, പ്രളയസെസ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമിതി ഉന്നയിക്കുന്നത്. എറണാകുളത്ത് ജി.എസ്.ടി. ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.

കേരള മര്‍ച്ചന്റ്‌സ് ചേംബര്‍ ഓഫ് കൊമേഴ്‌സ്, കേരള സ്റ്റീല്‍ ട്രേഡേഴ്‌സ് അസോസിയേഷന്‍, മേത്തര്‍ ബസാര്‍ അസോസിയേഷന്‍, ജനറല്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, മാര്‍ക്കറ്റ് സ്റ്റാള്‍ ഓണേഴ്‌സ് അസോസിയേഷന്‍, കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ്‌സ് അസോസിയേഷന്‍, ടെക്‌സ്റ്റൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍, കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, കാര്‍ അക്സസറീസ് ഡീലേഴ്‌സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്‍, കേരള ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍, കേരള ജൂവലേഴ്സ് ഫെഡറേഷന്‍ തുടങ്ങി ഇരുപതോളം സംഘടനകള്‍ പണിമുടക്കും.
ഔഷധവ്യാപാരികള്‍ പിന്മാറി

ചൊവ്വാഴ്ച നടത്താനിരുന്ന സമരത്തില്‍നിന്ന് ഔഷധ വ്യാപാരികള്‍ പിന്മാറിയതായി ഓള്‍ കേരള കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗിസ്റ്റ്സ്‌ അസോസിയേഷന്‍ അറിയിച്ചു. ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് പിന്മാറ്റം.