താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റ് പരിഗണനയില്‍ -മന്ത്രി




കല്പറ്റ: ജീവനംപദ്ധതി സംസ്ഥാനത്തിന് മാതൃകയെന്നും എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റ് തുടങ്ങുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി കെ.കെ. ശൈലജ. വൃക്കരോഗികള്‍ക്ക് കൈത്താങ്ങാവുന്ന ജില്ലാപഞ്ചായത്തിന്റെ പദ്ധതിയായ 'ജീവനം' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒട്ടേറെ കാര്യങ്ങളില്‍ മികച്ചുനില്‍ക്കുമ്ബോഴും കേരളം ഇന്ത്യയുടെ ഡയബറ്റിക് ക്യാപിറ്റല്‍ എന്ന് വിളിക്കപ്പെടുന്നു. ‌അതുകൊണ്ടുതന്നെ ആരോഗ്യവകുപ്പിന്റെ പ്രധാന പരിഗണന ജീവിതശൈലീരോഗങ്ങള്‍ ഇല്ലാതാക്കുന്നതിനാണ്. കിഫ്ബിയും നബാര്‍‍ഡും വഴി തുക ലഭ്യമാക്കി ആശുപത്രി കെട്ടിടങ്ങളുടെ നവീകരണം സാധ്യമാക്കും. സമഗ്ര ട്രോമാകെയര്‍ കനിവ് 108 പദ്ധതിയിലൂടെ ജില്ലയ്ക്ക് 11 ആംബുലന്‍സ് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി ബഹുജനപങ്കാളിത്തത്തോ‌ടെ ജീവനം പദ്ധതി സാക്ഷാത്കരിക്കുന്നതിന് മുന്നിട്ടിറങ്ങിയ ജില്ലാപഞ്ചായത്തിനെയും പ്രസിഡന്റ് കെ.ബി. നസീമയെയും മന്ത്രി അഭിനന്ദിച്ചു. പദ്ധതിയുടെ ഭാഗമായുള്ള 'സാന്ത്വനമേകാന്‍ അയല്‍ക്കണ്ണി' പദ്ധതി സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാ‍ടനം ചെയ്തു. കൂടുതല്‍തുക സമാഹരിച്ച തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, വകുപ്പുകള്‍, വ്യക്തികള്‍, സംഘടനകള്‍ എന്നിവരെ ആദരിച്ചു. ബത്തേരി നഗരസഭ, കണിയാമ്ബറ്റ ഗ്രാമപ്പഞ്ചായത്ത്. കെ.എം.സി.സി. ദമാം, കെ.എസ്.ഇ.ബി., കുടുംബശ്രീ മിഷന്‍ തുടങ്ങിയവര്‍ ആദരവ് ഏറ്റുവാങ്ങി.

ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ ഒ.ആര്‍. കേളു, ഐ.സി. ബാലകൃഷ്ണന്‍, കളക്ടര്‍ എ.ആര്‍. അജയകുമാര്‍, നഗരസഭാധ്യക്ഷന്‍മാരായ വി.ആര്‍. പ്രവീജ്, ടി.എല്‍. സാബു, സനിത ജഗദീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഉഷ തമ്ബി, ടി.എസ്. ദിലീപ്കുമാര്‍, ലത ശശി, ഗീത ബാബു, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍, ഡി.എം.ഒ. ആര്‍. രേണുക തുടങ്ങിയവര്‍ പങ്കെടുത്തു.