കണ്ണൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവംസ്റ്റേജ് മൽസരങ്ങൾ തുടങ്ങി
കണ്ണൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവം തുടങ്ങി. പ്രധാന വേദിയായ കണ്ണൂർ മുനിസിപ്പൽ സ്കുളിലെ കൃഷ്ണ മണ്ഡപത്തിൽ നടന്ന ചടങ്ങ് കണ്ണൂർ മേയർ സുമാബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. ചിത്രരചന, കവിതാ രചന, പ്രശ്നോത്തരി ,സമസ്യപൂരണം, പോസ്റ്റർ രചന, വിവർത്തനം, പദ കേളി, അടിക്കുറിപ്പ് രചന, നിഘണ്ടു നിർമാണം പൂരക്കളി, ബാൻഡ് മേളം എന്നിവ ചൊവാഴ്ച നടത്തി.ഇന്നു മുതലാണ് സ്റ്റേജ് മൽസരങ്ങൾ ' കൗമാരകലയ്ക്ക് കണ്ണൂരിൽ തിരി തെളിഞ്ഞതോടെ പാചകപ്പുരയും സജീവമായി. ഇന്നലെ രാവിലെ ഒൻപതിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പാലുകാച്ചൽ ചടങ്ങ് നടത്തി. ജില്ലാ ഡെപ്യൂട്ടി വിദ്യാഭ്യാസ ഡയറക്ടർ നിർമലാദേവി, ഭക്ഷണ കമ്മിറ്റി കൺവീനർ എം.ടി. സുധീന്ദ്രൻ, കൗൺസിലർമാരായ വെള്ളോറ രാജൻ, ഇ. ബീന എന്നിവർ പങ്കെടുത്തു. പയ്യന്നൂർ അന്നൂരിലെ പാചകരത്നം ദാമോദര പൊതുവാളാണ് ഭക്ഷണം ഒരുക്കുന്നത്. ദിവസവും 5,000 പേർക്കാണ് ഉച്ചഭക്ഷണം തയാറാക്കുന്നത്. 1,500 പേർക്ക് പ്രഭാതഭക്ഷണവും ഒരുക്കും. വൈകുന്നേരം ചായയും ലഘുഭക്ഷണവും ഉണ്ടാകും.
ഇന്നുമുതൽ നാലുദിവസവും ഭക്ഷണംവിളമ്പും. രാത്രി ഭക്ഷണം ഉണ്ടാവില്ല. ദിവസേന വ്യത്യസ്ത വിഭവങ്ങളാണ് നൽകുക. രാവിലെ ഉപ്പുമാവും കടലക്കറിയും. ഉച്ചയ്ക്ക് സദ്യ നൽകും. ആദ്യദിവസം സദ്യയോടൊപ്പം ഗോതന്പ് പായസവും രണ്ടാംദിവസം പാൽപ്പായസവും മൂന്നാം ദിവസം പ്രഥമനും നൽകും. സമാപന ദിവസം സ്പെഷൽ പായസമാണ്. സാന്പാർ, കൂട്ടുകറി, പച്ചടി, മാങ്ങാ അച്ചാർ, അവിയൽ, ഉപ്പേരി, രസം, മോര് എന്നിവയാണ് സദ്യയ്ക്കു നൽകുന്ന വിഭവങ്ങൾ. ചില ദിവസങ്ങളിൽ മെനുവിൽ മാറ്റമുണ്ടാകും. പുളിശേരിയും മസാലക്കറിയും മാറിനൽകും. സയൻസ് പാർക്കിലെ മെൻ ഐടിഐയിലാണ് ഭക്ഷണവും ഒരുക്കിയിരിക്കുന്നത്.
ഇന്നലെ വൈകുന്നേരത്തോടെ സദ്യവട്ടങ്ങളുടെ ഒരുക്കം ആരംഭിച്ചു. ദാമോദര പൊതുവാളിനെ കൂടാതെ 18 സഹായികളും പാചകപ്പുരയിലെത്തി പാചകം ആരംഭിച്ചു. കളിയാട്ടങ്ങൾക്ക് ലക്ഷത്തിലധികം പേർക്ക് സദ്യയൊരുക്കിയതിന് പാചകകല ഫെലോഷിപ്പ് നൽകി ദാമോദരപൊതുവാളിനെ ആദരിച്ചിട്ടുണ്ട്. പതിനെട്ടാം തവണയാണ് ജില്ലാ-സബ്ജില്ലാ തലങ്ങളിൽ ദാമോദര പൊതുവാൾ ഭക്ഷണം ഒരുക്കുന്നത്. ജില്ലാ കലോത്സവത്തിൽ 13 ഉപജില്ലകളിൽ നിന്നായി 7,785 വിദ്യാർഥികൾ 326 ഇനങ്ങളിൽ മാറ്റുരയ്ക്കും.ഇന്ന് രാവിലെ എച്ച് എസ് എസ് ചെണ്ട, തായമ്പക, ചെണ്ടമേളം, പഞ്ചാവാദ്യം, അറബിക് നാടകം ,ഒപ്പന, കഥാപ്രസംഗം, ഉറുദു പദ്യം, നാദസ്വരം, സംസ്കൃതനാടകം എന്നിവയും നടക്കും.


0 Comments