ഡിസംബര്‍ മൂന്നിന്; സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും





പൊതുവിതരണ മേഖലയില്‍ കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരെ പാര്‍ലമെന്റ് മാര്‍ച്ച്‌ ഡിസംബര്‍ മൂന്നിന്; സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സീതാറാം യെച്ചൂരി മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം:  പൊതുവിതരണ മേഖലയില്‍ കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച്‌ ഡിസംബര്‍ മൂന്നിന് റേഷന്‍ വ്യാപാരികള്‍ ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച്‌ നടത്തും. സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളും അടച്ചിട്ടാണ് സമരം സംഘടിപ്പിക്കുന്നത്.

ഭക്ഷ്യ കമ്മിറ്റി സംസ്ഥാനമായ കേരളത്തിന് വിവേചനമില്ലാതെ ജനസംഖ്യ അടിസ്ഥാനത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ അനുവദിക്കുക, റേഷന്‍ മേഖല സ്വകാര്യ കുത്തകകള്‍ക്ക് നല്‍കാനുള്ള നീക്കം ഉപേക്ഷിക്കുക, മണ്ണെണ്ണ ഉള്‍പ്പെടെയുള്ള റേഷന്‍ സാധനങ്ങള്‍ നിരന്തരമായി വെട്ടിക്കുറക്കുന്ന നിലപാട് ഉപേക്ഷിക്കുക, വ്യാപാരികള്‍ക്കും സഹായിക്കും ഇ എസ് ഐ പരിരക്ഷ ഉറപ്പ് വരുത്തുക, റേഷന്‍ വ്യാപാരിക്കും സെയില്‍സ്മാനും ജീവിക്കാന്‍ പര്യാപ്തമായ വേതനം നല്‍കുന്നതിന് കേന്ദ്ര വിഹിതം വര്‍ധിപ്പിക്കുക, ജനസംഖ്യാടിസ്ഥാനത്തില്‍ സബ്‌സിഡി ഭക്ഷ്യധാന്യം അനുവദിക്കുക, റേഷന്‍ ആധാര്‍ നിര്‍ബന്ധമാക്കല്‍ ഉപേക്ഷിക്കുക, ഒരു രാജ്യം ഒരു കാര്‍ഡ് നടപ്പിലാക്കുമ്ബോള്‍ പയര്‍വര്‍ഗങ്ങള്‍ ഉള്‍പ്പെടെ കേരളത്തിലെ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളുന്നിച്ചാണ് റേഷന്‍ വ്യാപാരികള്‍ മാര്‍ച്ച്‌ നടത്തുന്നത്. മാര്‍ച്ച്‌ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മാര്‍ച്ച്‌ ഫ്‌ളാഗ്‌ഓഫ് ചെയ്യും. സംസ്ഥാനത്തെ മുഴുവന്‍ എം പിമാരും പരിപാടിയില്‍ സംബന്ധിക്കും.