കിയാലിലെ സിഎജി ഓഡിറ്റ് തടഞ്ഞത് നിയമവിരുദ്ധമെന്ന് കേന്ദ്ര സര്‍ക്കാര്‍





ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന കിയാല്‍ എന്ന കമ്ബനിയിലെ സിഎജി ഓഡിറ്റ് തടഞ്ഞ നടപടി നിയമവിരുദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യം വ്യക്തമാക്കി കിയാലിനും സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര കമ്ബനികാര്യ മന്ത്രാലയം നോട്ടീസ് അയച്ചു.

കിയാലിലെ ഓഡിറ്റ് തടഞ്ഞാല്‍ ചുമതലക്കാരെ പ്രോസിക്യൂട്ട് ചെയ്യുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ മുന്നറിയിപ്പ്. കിയാല്‍ സ്വകാര്യ കമ്ബനിയാണെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ വാദം കേന്ദ്രം തള്ളി. സംസ്ഥാന സര്‍ക്കാരിനും പൊതുമേഖല സ്ഥാപനങ്ങള്‍ക്കും കൂടി 63 ശതമാനം ഓഹരിയുള്ള കമ്ബനി സര്‍ക്കാര്‍ കമ്ബനി തന്നെയാണെന്നാണ് കമ്ബനികാര്യ മന്ത്രാലയം നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. കിയാലിലെ സിഎജി ഓഡിറ്റ് തടഞ്ഞ സംഭവത്തില്‍ നടപടിയെടുക്കാന്‍ കമ്ബനികാര്യ ഡയറക്ടര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കിയാലില്‍ ഓഡിറ്റ് പാടില്ലെന്നും സ്വകാര്യ കമ്ബനിയാണെന്നുമുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ വാദമാണ് ഇതോടെ പൊളിഞ്ഞത്. സ്വകാര്യ കമ്ബനിയാണെന്ന കാര്യം മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിലും ആവര്‍ത്തിച്ചിരുന്നു. ഈ വാദം ഉയര്‍ത്തിയാണ് സര്‍ക്കാര്‍ ഓഡിറ്റിന് തടസം നിന്നിരുന്നത്. ഇതിനെതിരേ പ്രതിപക്ഷവും ശക്തമായി രംഗത്തെത്തിയിരുന്നു.