സംസ്ഥാന വരുമാനത്തിന്റെ 83 ശതമാനവും ചെലവഴിക്കുന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളത്തിനും പെന്‍ഷനും; ഒരു പൈസ ഇനി കൂട്ടരുത്: പിസി ജോര്‍ജ്



കോട്ടയം: സംസ്ഥാനത്തിന്റെ വരുമാനം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളത്തിനും പെന്‍ഷനും വേണ്ടി ചെലവഴിക്കുന്നതിന് എതിരെ പിസി ജോര്‍ജ് എംഎല്‍എ. സര്‍ക്കാര്‍ പുതിയ ശമ്ബള പരിഷ്‌ക്കരണ കമ്മീഷനെ നിയമിച്ചതിനെതിരെയാണ് പിസി ജോര്‍ജ് എംഎല്‍എ രംഗത്തെത്തിയിരിക്കുന്നത്.

സംസ്ഥാന വരുമാനത്തിന്റെ 83 ശതമാനവും ചിലവഴിക്കപ്പെടുന്നത് ജനസംഖ്യയുടെ മൂന്ന് ശതമാനത്തില്‍ താഴെ വരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളത്തിനും പെന്‍ഷനും വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.

97 ശതമാനം വരുന്ന ജനങ്ങളുടെ ക്ഷേമത്തിനും, നാടിന്റെ വികസനത്തിനും വേണ്ടി ചിലവഴിക്കാന്‍ സര്‍ക്കാരിന്റെ പക്കല്‍ ബാക്കിയുള്ളത് 17 ശതമാനം പൈസ മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അപ്പോഴാണ് ശമ്ബളം വര്‍ധിപ്പിക്കുന്നതിന് വേണ്ടി പുതിയ ശമ്ബള പരിഷ്‌കരണ കമ്മീഷനെ ഇപ്പോള്‍ നിയമിച്ചിരിക്കുന്നത്. ഇതിനെ എതിര്‍ത്തേ മതിയാകൂവെന്നും പിസി ജോര്‍ജ് പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇനി ഒരു പൈസ കൂട്ടാന്‍ അനുവദിക്കരുത്. ഇതിനെതിരെ വലിയ ജനകീയ പ്രക്ഷോഭം കേരളത്തിലുണ്ടാകുമെന്നും പിസി ജോര്‍ജ് മുന്നറിയിപ്പ് നല്‍കി.