മൂന്ന് മക്കളെ മൂന്നാം മാസത്തില്‍ നഷ്ടപ്പെട്ടു, അഞ്ച് മാസം മുന്‍പ് അഞ്ചാമത്തെ മകളും, തീരാദുഃഖത്തില്‍ കഴിഞ്ഞ അച്ഛനും അമ്മയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍;

പാലക്കാട്; അഞ്ചു മക്കളുടെ വിയോഗം തീര്‍ത്ത ദുഃഖത്തില്‍ ജീവിച്ചിരുന്ന ദമ്ബതികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കരിമ്ബപൂളക്കുണ്ട് ചെറുള്ളി മൂച്ചിക്കുന്ന് വീട്ടില്‍ എംആര്‍ രാധാകൃഷ്ണന്‍ ഭാര്യ കെവി ലത എന്നിവരെയാണ് ഇടപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ ഇവരുടെ മൂച്ചിക്കുന്ന് വീട് അനാഥമായി. അവസാന പ്രതീക്ഷയായ മകളും വിടപറഞ്ഞതിന് പിന്നാലെയാണ് രാധാകൃഷ്ണനും ലതയും യാത്രയായത്.

ദമ്ബതികള്‍ അഞ്ച് മക്കള്‍ക്കാണ് ജന്മം നല്‍കിയത്. ഇതില്‍ മൂന്ന് പേര്‍ ജനിച്ച്‌ മൂന്ന് മാസത്തിനുള്ളില്‍ മരിച്ചു. ഒരു മകന്‍ ലിജിത്ത് എട്ടാം വയസില്‍ മരിച്ചു. അവസാനം ഇരുവര്‍ക്കുമുന്‍പില്‍ പ്രതീക്ഷയായി ഉണ്ടായിരുന്നത് ലിന്യ എന്ന മകളായിരുന്നു. നിത്യരോഗിയായിരുന്ന ലിന്യയ്ക്ക് വേണ്ടി ഉള്ളതെല്ലാം ചെലവാക്കി അവര്‍ ചികിത്സകള്‍ നടത്തി. എന്നാല്‍ അഞ്ച് മാസം മുന്‍പ് പതിനെട്ടാം വയസില്‍ ഈ മകളും വിടപറഞ്ഞു. ഇതോടെ മാനസികമായി തകര്‍ന്ന നിലയിലായിരുന്നു ദമ്ബതികള്‍.

അതിനിടെ മൂന്ന് മാസം മുന്‍പ് രാധാകൃഷ്ണന്റെ അമ്മയും മരിച്ചു. ഇതോടെ ഇവര്‍ ആരോടും സംസാരിക്കാതെയായി. ഇന്നലെ രാവിലെയാണ് പുതനൂരിലെ ലതയുടെ വീട്ടില്‍ നിന്ന് ഇവര്‍ എറണാകുളത്തേക്ക് പോയത്. ചെറുള്ളിയിലെ വീട്ടിലേക്ക് പോകുകയാണെന്നാണ് പറഞ്ഞിരുന്നത്. 11 മണിയ്ക്കു മുന്‍പായി രാധാകൃഷ്ണന്‍ തന്റെ അഞ്ചു സഹോദരങ്ങളുമായും ഫോണില്‍ സംസാരിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാട്ടുകാര്‍ മൃതദേഹങ്ങള്‍ കണ്ടത്.