വിവാദ ആൾദൈവം സ്വാമി നിത്യാനന്ദയുടെ “കൈലാസ’ത്തിലെ പ്രധാനമന്ത്രിനടി രഞ്ജിത?
ബംഗളുരു: വിവാദ ആൾദൈവം സ്വാമി നിത്യാനന്ദയുടെ രാജ്യത്തെ പ്രധാനമന്ത്രി ദക്ഷിണേന്ത്യൻ നടിയെന്ന് റിപ്പോർട്ട്. “മാ’ എന്ന പേരിൽ അറിയപ്പെടുന്ന ആളാണ് കൈലാസത്തിലെ പ്രധാനമന്ത്രി. ഇത് വിവാദ നടി രഞ്ജിതയാണെന്നാണ് റിപ്പോർട്ട്. 2013ൽ നിത്യാനന്ദയുടെ ആശ്രമത്തിൽ ചേർന്ന നടി രഞ്ജിത “മാ ആനന്ദമയി’ എന്നാണ് അറിയപ്പെടുന്നത്. ഇവരെയാണ് കൈലാസത്തിന്റെ പ്രധാനമന്ത്രിയായി നിയമിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
രഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെ നഗ്നദൃശ്യമടങ്ങിയ വീഡിയോ 2010-ൽ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ നിത്യാനന്ദ വിവാദത്തിലാകുകയും ബലാത്സംഗ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് നിത്യാനന്ദയെ പിന്തുണച്ച് രഞ്ജിത രംഗത്ത് എത്തിയിരുന്നു. വീഡിയോ പ്രചരിപ്പിച്ചവർക്കെതിരേ രഞ്ജിത കേസ് കൊടുത്തിരുന്നു.
ഇക്വഡോറിലെ ഒരു ദ്വീപ് വിലയ്ക്കു വാങ്ങിയാണ് നിത്യാനന്ദ രാജ്യം സ്ഥാപിച്ചിരിക്കുന്നത്. “കൈലാസ’ എന്നാണ് രാജ്യത്തിന്റെ പേര്. കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് നിത്യാനന്ദ. ഭൂമിയിലെ ഏറ്റവും വലിയ ഹൈന്ദവരാജ്യമെന്നാണ് കൈലാസ രാജ്യത്തെ നിത്യാനന്ദ വിശേഷിപ്പിക്കുന്നത്.
അതിർത്തികളില്ലാത്ത രാജ്യമാണ് കൈലാസമെന്നും സ്വന്തം രാജ്യത്ത് ഹൈന്ദവമതാനുഷ്ഠാനങ്ങൾ അതിന്റെ പരിശുദ്ധിയോടെ ആചരിക്കുവാൻ സാധിക്കാത്ത ലോകത്തെന്പാടുമുള്ള ഹൈന്ദവർ ചേർന്നാണ് പുതിയ രാജ്യം രൂപീകരിച്ചിരിക്കുന്നതെന്നും രാജ്യത്തിന്റെ വെബ്സൈറ്റിൽ പറയുന്നു.
രാജ്യത്തിന് സ്വന്തമായി പാസ്പോർട്ടും പതാകയും മുദ്രയുമുണ്ട്. നിത്യാനന്ദ പാസ്പോർട്ടിന്റെ മാതൃകയും പുറത്തുവിട്ടിട്ടുണ്ട്. രണ്ടുതരം പാസ്പോർട്ട് ഉണ്ട്. കടുംകാവി നിറത്തിൽ നിത്യാനന്ദയും ശിവനും ഉൾപ്പെടുന്ന ചിത്രവും നന്ദി വിഗ്രഹവും അടങ്ങുന്നതാണ് പതാക. കൈലാസ രാജ്യം യോഗ, ധ്യാനം, ഗുരുകുല വിദ്യാഭ്യാസ രീതി എന്നിവയിൽ അധിഷ്ഠിതമാണെന്നും സൗജന്യ ആരോഗ്യപരിചരണവും സൗജന്യ വിദ്യാഭ്യാസവും സൗജന്യ ഭക്ഷണവും എല്ലാവർക്കും ക്ഷേത്ര അധിഷ്ഠിത ജീവിതരീതിയും അത് മുന്നോട്ടുവയ്ക്കുന്നതായും വെബ്സൈറ്റിലുണ്ട്.
0 Comments