ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്ലാസ്റ്റിക്കിന് വിട, പതിനൊന്ന് ഇനം പ്ലാസ്റ്റിക് സാധനങ്ങള്‍ക്ക് നിരോധനം: കര്‍ശനപിഴ



തിരുവനന്തപുരം: ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ക്ക് നാളെ മുതല്‍ കേരളത്തില്‍ നിരോധനം. വ്യാപാരികളുടെ എതിര്‍പ്പ് ഉണ്ടെങ്കിലും നിരോധനവുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് സര്‍ക്കാര്‍. വിശദ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും. ക്യാരിബാഗ് അടക്കം പതിനൊന്ന് ഇനം പ്ലാസ്റ്റിക് സാധനങ്ങള്‍ക്കാണ് നിരോധനം. ഇവ നിര്‍മിച്ചാലും വിറ്റാലും കുറ്റം. ആദ്യതവണ 10,000 രൂപയും ആവര്‍ത്തിച്ചാല്‍ 20,000 രൂപയും തുടര്‍ന്നാല്‍ 50,000 രൂപയും പിഴ ഈടാക്കും.

പ്ലാസ്റ്റിക് മൂലം പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതവും, ആരോഗ്യ പ്രശ്നങ്ങളും കണക്കിലെടുത്താണ് ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തുന്നത്.
ഉത്തരവ് എല്ലാ പ്ലാസ്റ്റിക് വസ്തുക്കള്‍ക്കും ബാധകമായിരിക്കും. പ്ലാസ്റ്റിക് വില്‍പ്പനയും നിര്‍മാണവും സൂക്ഷിക്കലും നിരോധിക്കും. വ്യക്തികള്‍ക്കും കമ്ബനികള്‍ക്കുമൊക്കെ നിരോധനം ബാധകമാണ്.

എന്നാല്‍, ബ്രാന്റഡ് ഉല്‍പന്നങ്ങളുടെ പ്ലാസ്റ്റിക് ആവരണങ്ങള്‍ക്കും വെള്ളവും മദ്യവും വില്‍ക്കുന്ന കുപ്പികള്‍ക്കും പാല്‍ക്കവറിനും നിരോധനം ബാധകമല്ല. മുന്‍കൂട്ടി അളന്നുവച്ചിരിക്കുന്ന ധാന്യങ്ങള്‍, ധാന്യപ്പൊടികള്‍, പഞ്ചസാര, മുറിച്ച മീനും മാംസവും സൂക്ഷിക്കാന്‍ ഉപയോഗിക്കാവുന്ന പാക്കറ്റുകള്‍ എന്നിവയെയും നിരോധനത്തില്‍നിന്ന് ഒഴിവാക്കി. പഴങ്ങളും പച്ചക്കറികളും പായ്ക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പാക്കറ്റുകള്‍ നിരോധിച്ചു. നിരോധിച്ചവ നിര്‍മിക്കാനോ വില്‍ക്കാനോ കൊണ്ടുപോകാനോ പാടില്ല.

നിരോധിക്കുന്നവ

അലങ്കാര വസ്തുക്കള്‍
പ്ലാസ്റ്റിക് കോട്ടഡ് പേപ്പര്‍ കപ്പ്,സ്ട്രോ എന്നിങ്ങനെയുള്ളവ
ക്യാരി ബാഗ്
ടേബിള്‍മാറ്റ്
വാഹനങ്ങളില്‍ ഒട്ടിക്കുന്ന ഫിലിം
പ്ലേറ്റ്,കപ്പ്,സ്പൂണ്‍ മുതലായവ
പ്ലാസ്റ്റിക് പതാക
പ്ലാസ്റ്റിക് ജ്യൂസ് പായ്ക്കറ്റ്
പിവിസി ഫ്ലക്സ് സാധനങ്ങള്‍
ഗാര്‍ബേജ് ബാഗ്
300 മില്ലിക്കു താഴേയുള്ള പെറ്റ് ബോട്ടില്‍.