കൊടുങ്ങല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവര്‍ വെന്തുമരിച്ചു








തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി ഡ്രൈവര്‍ മരിച്ചു. തിരുത്തിപ്പുറം സ്വദേശി പടമാട്ടുമ്മല്‍ ടൈറ്റസാണ് വെന്തുമരിച്ചത്. മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കൊടുങ്ങല്ലൂര്‍ ചന്തപ്പുര കോട്ടപ്പുറം ബൈപ്പാസിലാണ് സംഭവം. ഇന്ന് രാവിലെ പത്തരയോടെ ഗൗരിശങ്കര്‍ ജംഗ്ഷനിലെ സര്‍വീസ് റോഡിലാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ നിയന്ത്രണംവിട്ട് കാനയില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഉടനെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഡ്രൈവറെ രക്ഷിക്കാന്‍ സാധിച്ചില്ല.

ജോലി സ്ഥലത്തേയ്ക്ക് എന്ന് പറഞ്ഞ് രാവിലെ ടൈറ്റസ് വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറില്‍ നിന്ന് തീ ഉയരാനുളള കാരണം വ്യക്തമല്ല. കാറിനുളളില്‍ നിന്ന് പെട്രോളിന്റെ കുപ്പി ലഭിച്ചിട്ടുണ്ട്. ഇത് എന്തിനാണെന്ന് കൂടുതല്‍ വിശദമായി പരിശോധിച്ചാല്‍ മാത്രമേ അറിയാന്‍ സാധിക്കുകയുളളൂ. കാറിന്റെ ഉളളില്‍ നിന്ന് തന്നെയാണ് തീ ഉയര്‍ന്നതെന്ന് ഫയര്‍ഫോഴ്‌സ് സൂചിപ്പിക്കുന്നു. കാറില്‍ നിന്ന് തീ ഉയരുന്നത് കണ്ട് പരിഭ്രാന്തരായ നാട്ടുകാര്‍ പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു.