റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശം: രാഹുല്‍ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി



ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ 'റേപ്പ് ഇന്‍ ഇന്ത്യ' പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ ബി.ജെ.പി സംഘം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലെത്തി പരാതി നല്‍കി. ബി.ജെ.പി നേതാക്കളായ ലോക്കറ്റ് ചാറ്റര്‍ജി, സരോജ് പാണ്ഡെ, ദെബോര്‍ഷി ചൗധരി, സൊനാല്‍ മാന്‍സിംഗ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം രാജ്യത്തെ സ്ത്രീകള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ടെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ ബി.ജെ.പി സംഘം ആവശ്യപ്പെട്ടു.
ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശം.

'ബേഠി ബചാവോ ബേഠി പഠാവോ എന്നാണ് പ്രധാനമന്ത്രി മോഡി പറയുന്നത്. എന്നാല്‍ ആരില്‍ നിന്നുമാണ് നാം പെണ്‍കുട്ടികളെ സംരക്ഷിക്കേണ്ടത്. ബി.ജെ.പി എം.എല്‍.എമാരില്‍ നിന്നുമാണ് പെണ്‍കുട്ടികളെ സംരക്ഷിക്കേണ്ടത്. മേക്ക് ഇന്‍ ഇന്ത്യയെക്കുറിച്ച്‌ നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ റേപ്പ് ഇന്‍ ഇന്ത്യയാണ്' - രാഹുല്‍ ഗാന്ധി പറഞ്ഞു.