സൗദിയില്‍നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വീസ് ആരംഭിക്കുന്നു


ദമാം: ഗോ എയര്‍ ആരംഭിച്ച ദമാം-കണ്ണൂര്‍ ട്രിപ്പിന്‌ നല്ല പ്രതികരണമാണ്‌ ലഭിച്ചതെന്നും സൗദിയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന്ു കേരളത്തിളേക്കു കുടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നും അധികൃതര്‍. ദമാമില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ ഗോ എയര്‍ ഇന്റര്‍ നാഷനല്‍ വൈസ്‌ പ്രസിഡന്റ്‌ അര്‍ജുന്‍ ദാസ്‌ ഗുപ്തയാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. ഡിസംബര്‍ 19 ന്‌ ദമാമില്‍ നിന്ന്‌ കണ്ണൂരിലേക്ക്‌ ആരംഭിച്ച സര്‍വീസിന്‌ യാത്രക്കരില്‍ നിന്ന്‌ മികച്ച പ്രതികരണമാണ്‌ ലഭിച്ചതെന്നും, തിരുവനന്തപുരം, കോഴിക്കോട്‌, കൊച്ചി ഉള്‍പ്പെടെ വിമാനത്താവളങ്ങളിലേക്കു കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദിയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍ മജ്ദൂഈ ഗ്രൂപ്പിന്റെ അര്‍ജാ ട്രാവല്‍സുമായി സഹകരിച്ചാണു ഗോ എയറിന്റെ സൗദി സര്‍വീസ്. ഇതുസംബന്ധിച്ച ധാരണാ പത്രം കൈമാറി.

അനുയോജ്യമായ സമയവും കുറഞ്ഞ നിരക്കും യാത്രക്കാര്‍ ഗോ എയര്‍ സര്‍വീസിനെ സ്വീകരിക്കാന്‍ ഇടയാക്കി. ഇത് ഗള്‍ഫില്‍ കൂടുതല്‍ സര്‍വീസുകള്‍ വ്യാപിപ്പിക്കാന്‍ തങ്ങളെ പ്രേരിപ്പിക്കുന്നു എന്ന് ഗോ എയര്‍ മാനേജിങ് ഡയറക്ടര്‍ ജേ വാദിയ പറഞ്ഞു. സൗദി സര്‍ക്കാര്‍, വിമാനത്താവള അധികൃതര്‍, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സൗദിയിലെ ആദ്യത്തെ സര്‍വീസാണ്‌ ദമാമില്‍ നിന്ന്‌ തുടങ്ങിയതെങ്കിലും റിയാദ്‌, ജിദ്ദ വിമാനത്താവളങ്ങളിലേക്കു കൂടി ഇത് വ്യാപിപ്പിക്കും. ഗോ എയറിന്റെ രാജ്യാന്തര തലത്തിലെ ഒന്‍പത‍ാമത് സ്റ്റേഷനാണ്‌ ദമാം. തിങ്കള്‍, ബുധന്‍, വ്യാഴം,ശനി ദിവസങ്ങള്‍ രാവിലെ 9.55 ന്‌ പുറപ്പെടെന്ന വിമാനം പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് കണ്ണൂരില്‍ എത്തും. തിരിച്ച്‌ ഇതേ ദിവസങ്ങളില്‍ രാവിലെ 6.30 ന്‌ പുറപ്പെടുന്ന ഫ്ലൈറ്റ് പ്രാദേശിക സമയം രാവിലെ 8.55 ന്‌ ദമാമിലും ഇറങ്ങുന്ന രീതിയിലാണ്‌ ഷെഡ്യൂള്‍. നിലവില്‍ റൗണ്ട് ട്രിപ്പിന്‌ 999 റിയാലാണ്‌ ചാര്‍ജ്.