'ഗാന്ധിസ്മൃതി' ഗാലറിയില്‍നിന്ന്‌  ഗാന്ധിജി വെടിയേറ്റുവീണ  ദൃശ്യങ്ങള്‍ നീക്കി

ന്യൂഡല്‍ഹി :1948 ജനുവരി 30-ന് മഹാത്മജി വെടിയേറ്റുവീണ നിമിഷങ്ങളിലെ കാഴ്ചകളില്ലാതെ 'ഗാന്ധിസ്മൃതി'യിലെ ചുമരുകള്‍. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഡിജിറ്റൈസേഷനെത്തുടര്‍ന്ന് ആ ചരിത്രദൃശ്യങ്ങള്‍ മറഞ്ഞപ്പോള്‍ വിവാദത്തിലായിരിക്കയാണ് ഡല്‍ഹി തീസ് ജനുവരി മാര്‍ഗിലെ ബിര്‍ളഹൗസ് എന്നറിയപ്പെടുന്ന 'ഗാന്ധിസ്മൃതി'. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഗാന്ധിജി അവസാനനാളുകള്‍ ചെലവഴിക്കുകയും രക്തസാക്ഷിയാവുകയുംചെയ്ത ഈ സ്ഥലം പിന്നീട് മ്യൂസിയമാക്കുകയായിരുന്നു.

ഗാന്ധിവധത്തിന്റെ ചരിത്രം മായ്ച്ചുകളയാനാണ് ഈ ശ്രമമെന്ന് ആരോപിച്ച്‌ മഹാത്മജിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശമനുസരിച്ചാണ് ചിത്രങ്ങള്‍ നീക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സാംസ്കാരികമന്ത്രാലയത്തിനുകീഴിലുള്ള ഗാന്ധിസ്മൃതിയുടെ ചെയര്‍മാന്‍ പ്രധാനമന്ത്രിയാണ്. അതേസമയം, തുഷാര്‍ ഗാന്ധിയുടെ ആരോപണം സാംസ്കാരികമന്ത്രി പ്രഹ്ലാദ്സിങ് പട്ടേല്‍ തള്ളി. ചിത്രങ്ങള്‍ നിറംമങ്ങിയതിനാലാണ് അവ മാറ്റിയതെന്നും ഡിജിറ്റല്‍ ദൃശ്യങ്ങളിലുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

ഗാന്ധിജി ഔപചാരികഅംഗീകാരത്തിന് അതീതന്‍ മഹാത്മാ ഗാന്ധിക്ക്‌ ഭാരതരത്നം പദവി നല്‍കണമെന്ന പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. 'മഹാത്മാഗാന്ധി രാഷ്ട്രപിതാവാണ്. ഏത് ഔപചാരിക അംഗീകാരത്തെക്കാളും ഉന്നതമായ ആദരമാണ് അദ്ദേഹത്തിനു ജനങ്ങള്‍ നല്‍കുന്നത്' എന്നു പറഞ്ഞുകൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്.