ഇടനിലക്കാരായി വിദ്യാര്‍ഥികള്‍, സ്കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍പന;  'തത്ത ബിനു' അറസ്റ്റില്‍

തിരുവനന്തപുരം: സ്കൂളുകള്‍ കേന്ദ്രീകരിച്ച്‌ കഞ്ചാവ് വില്‍പ്പന നടത്തി വന്ന കുപ്രസിദ്ധ മോഷ്ടാവും കഞ്ചാവ് വിതരണക്കാരനുമായ വിളപ്പില്‍ശാല കൊങ്ങപ്പള്ളി വള്ളിമംഗലം വീട്ടില്‍ തത്ത ബിനു എന്ന ബിനു(38) പിടിയില്‍. കാട്ടാക്കട എക്സൈസ് സംഘമാണ് ബിനുവിനെ പൊക്കിയത്. വിദ്യാര്‍ഥികളെ ഇടനിലക്കാരായി നിയോഗിച്ചാണ് ബിനു കഞ്ചാവ് വില്‍പന നടത്തിയിരുന്നത്.

ഇയാളുടെ കയ്യില്‍ നിന്നും 1.1 കിലോ കഞ്ചാവും പിടികൂടി. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന കഞ്ചാവ് സ്കൂളുകള്‍ കേന്ദ്രീകരിച്ച്‌ തത്ത ബിനു വില്‍പന നടത്തി വരികയായിരുന്നു. സ്കൂള്‍ വിദ്യാര്‍ഥികളെയും യുവാക്കളെയും ആണ് ഇതിന് ഇടനിലക്കാരായി നിയോഗിച്ചിരുന്നതെന്ന് എക്സൈസ് പറഞ്ഞു. രഹസ്യ വിവരത്തെ തുടര്‍ന്ന് വിളപ്പില്‍ശാലയില്‍ നിന്നാണ് കഞ്ചാവുമായി ബിനുവിനെ എക്സൈസ് സംഘം പൊക്കിയത്. മോഷണം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ബിനു. ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ ബി.ആര്‍.സ്വരൂപ്, പ്രിവന്റീവ് ഓഫിസര്‍മാരായ ലോറന്‍സ്, ശിശുപാലന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഹര്‍ഷ കുമാര്‍, റജി, അബ്ദുല്‍ നിയാസ്, ലിജി എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി.