ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളി നിയന്ത്രിക്കാന്‍ മുസ്‌ലിം സംഘടനകള്‍

മലപ്പുറം: ഒരേസമയം പള്ളികളില്‍നിന്ന് ഉച്ചഭാഷിണിയിലൂടെ ഒന്നിച്ചുള്ള ബാങ്കുവിളി ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ മുസ്‌ലിംസംഘടനകളില്‍ സജീവമാകുന്നു. ഒരുമിച്ച്‌ ബാങ്ക്‌വിളി ഉയരുന്നത് പൊതുസമൂഹത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന തിരിച്ചറിവാണ് ഇതിനുപിന്നില്‍. ഒന്നില്‍ക്കൂടുതല്‍ പള്ളികളുള്ള സ്ഥലങ്ങളില്‍ ഒരു പള്ളിയില്‍നിന്നുമാത്രം ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് മതിയെന്ന നിലയിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഇതോടൊപ്പം രാത്രി വലിയ ശബ്ദത്തിലുള്ള മതപ്രഭാഷണങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്.

വഴിതുറന്നത് ഹൈദരലി തങ്ങള്‍

പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കണമെന്ന് മുസ്‌ലിംലീഗ് അധ്യക്ഷനും സമസ്ത ഇ.കെ. വിഭാഗം നേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ആദ്യം അഭിപ്രായപ്പെട്ടത്. പള്ളികളില്‍ നടക്കുന്ന ചടങ്ങുകളിലും പ്രാര്‍ഥനകളിലും മൈക്ക് ഉപയോഗിക്കുമ്ബോള്‍ അവിടെ സന്നിഹിതരായവര്‍ക്ക് മാത്രം കേള്‍ക്കാവുന്ന തരത്തില്‍ ശബ്ദംനിയന്ത്രിക്കണമെന്നും പരിസര വാസികള്‍ക്കും ജോലിക്കാര്‍ക്കും അതൊരു ബുദ്ധിമുട്ടായി മാറരുതെന്നും ഒരുപത്രത്തിലെഴുതിയ ലേഖനത്തില്‍ തങ്ങള്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസും ഇതേ ആവശ്യവുമായി രംഗത്തുവന്നു

ഈ ആശയം പങ്കുവെച്ച്‌ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനും കാന്തപുരം സുന്നി നേതാവുമായ സി. മുഹമ്മദ് ഫൈസിയും കഴിഞ്ഞദിവസം രംഗത്തുവന്നതോടെയാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്. 100 ആളുകളുള്ള ഗ്രാമത്തില്‍ ആയിരംപേര്‍ക്ക് കേള്‍ക്കാന്‍ കഴിയുന്ന തരത്തിലുള്ള ഉച്ചഭാഷിണിയാണ് പലയിടത്തും ഉപയോഗിക്കുന്നതെന്നും മതേതര സമൂഹത്തില്‍ ജീവിക്കുമ്ബോള്‍ പൊതുസമൂഹത്തിന്റെ താത്പര്യങ്ങള്‍കൂടി പരിഗണിക്കണമെന്നുമായിരുന്നു ഫൈസിയുടെ പ്രതികരണം.