ഡിസംബറിലെ സൂര്യഗ്രഹണം നേരിട്ട് നോക്കിയ 15 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു

ജയ്പുര്‍: ഡിസംബര്‍ 26 ന് നടന്ന വലയ സൂര്യഗ്രഹണം നേരിട്ട് ദര്‍ശിച്ച 15 പേര്‍ക്ക് കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. രാജസ്ഥാനില്‍ നിന്നാണ് വിവരം പുറത്തുവന്നത്. 10നും 20നും ഇടയില്‍ പ്രായമുള്ളവരാണ് സൂര്യഗ്രഹണം കണ്ടതിനെ തുടര്‍ന്ന് കാഴ്ചയ്ക്ക് ഗുരുതരമായ വൈകല്യം നേരിട്ട് ചികിത്സ തേടിയിരിക്കുന്നത്.

ജെയ്പുരിലെ സവായ് മാന്‍ സിങ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് ഇവര്‍ ചികിത്സ തേടിയിരിക്കുന്നത്. ഇവരുടെ കാഴ്ച പൂര്‍ണ്ണമായും വീണ്ടെടുക്കാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യഗ്രഹണം ദര്‍ശിച്ച ഇവര്‍ക്ക് സോളാര്‍ റെറ്റിനൈറ്റിസ് എന്ന കാഴ്ച വൈകല്യമാണ് സംഭവിച്ചിരിക്കുന്നത്. സൂര്യരശ്മികളേറ്റ് ഇവരുടെ കണ്ണിലെ റെറ്റിന കോശങ്ങള്‍ കരിഞ്ഞുപോയ നിലയിലാണ്. ഇത്തരം അവസ്ഥ നേരിട്ടവര്‍ക്ക് പ്രത്യേകം ചികിത്സയില്ലെന്നും ആറ് ആഴ്ചയോളം നടത്തുന്ന ചികിത്സകൊണ്ട് കാഴ്ച ഭാഗികമായി മാത്രമേ ചിലപ്പോള്‍ വീണ്ടെടുക്കാന്‍ സാധിക്കൂവെന്നും ഡോക്ടര്‍മാര്‍ പറയുന്നു.