തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക: പ്രതിപക്ഷത്തിന്‍റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: 2015 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം ചോദ്യം ചെയ്ത് കോണ്‍ഗ്രസ്‌ നേതാക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്തണം എന്നും തദ്ദേശ തെരഞ്ഞെടുപ്പിനായി 2015 ലെ പട്ടിക പുതുക്കുന്നതിനുള്ള നടപടികള്‍ സ്റ്റേ ചെയ്യണം എന്നുമാണ് പ്രധാന ആവശ്യം.

കോണ്‍ഗ്രസ്‌ നേതാക്കളായ എന്‍ വേണുഗോപാല്‍, എം മുരളി, കെ സുരേഷ്ബാബു എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും സംസ്ഥാന സര്‍ക്കാരിനെയും എതിര്‍കക്ഷി ആക്കിയാണ് ഹര്‍ജി. തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തെ സംസ്ഥാന സര്‍ക്കാര്‍ കൂടി പിന്തുണച്ചതിന് പിന്നാലെ തന്നെ കമ്മീഷനെതിരെ നിയമനടപടി ആലോചിക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നതാണ്. 2019ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര്‍ പട്ടിക തദ്ദേശ തെരഞ്ഞെടുപ്പിനും വേണമെന്നായിരുന്നു നേരത്തെ യുഡിഎഫും എല്‍ഡിഎഫും ആവശ്യപ്പെട്ടിരുന്നത്. പക്ഷെ പ്രായോഗിക പ്രയാസം കാണിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യം തള്ളിയതോടെ എല്‍‍ഡിഎഫ് പിന്നോട്ട് പോയി. 2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ട് കാണിച്ച്‌ കമ്മീഷന് മുമ്ബ് കത്തയച്ച സര്‍ക്കാര്‍ ഇപ്പോള്‍ കമ്മീഷനുമായി ഏറ്റുമുട്ടാനില്ലെന്ന നിലപാടിലാണ്.