ഇറാന്‍ വിദേശകാര്യമന്ത്രിക്ക് വീസ നിഷേധിച്ച് യുഎസ്; അമേരിക്കയെ പിന്തുണച്ച് നാറ്റോ.



യുഎന്‍ സുരക്ഷാസമിതി യോഗത്തില്‍ ഇറാന് വിസ നിഷേധിച്ച് അമേരിക്ക. ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫിനാണ് വിസ ലഭിക്കാത്തതിനാല്‍ യോഗത്തില്‍ പങ്കെടുക്കാനാകാത്തത്. വ്യാഴാഴ്ച ന്യൂയോര്‍ക്കിലാണ് സുരക്ഷാസമിതി യോഗം ചേരുക. ഇറാഖില്‍ നിന്ന് സേനയെ പിന്‍വലിക്കില്ലെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ അറിയിച്ചു. അമേരിക്കന്‍ സൈന്യം രാജ്യം വിടണമെന്ന് ഇറാഖ് പാര്‍ലമെന്റിന്റെ അടിയന്തരയോഗം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കയുടെ മറുപടി.

അതേസമയം, ഇറാനുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ അമേരിക്കയ്ക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് നാറ്റോ സെക്രട്ടറി ജനറല്‍ രംഗത്തെത്തി. സഖ്യകക്ഷികളായ മുഴുവന്‍ രാജ്യങ്ങളും അമേരിക്കയോടൊപ്പമാണെന്ന് ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു. അതിനിടെ നാറ്റോയുടെ നേതൃത്വത്തിലുള്ള ഇറാഖിലെ സൈനിക പരിശീലനം നിര്‍ത്തിവച്ചു. മുഴുവന്‍ അമേരിക്കന്‍ സൈനികരോടും രാജ്യം വിടാനുള്ള ഇറാഖിന്‍റെ ആഹ്വാനത്തെത്തുടര്‍ന്നാണ് തീരുമാനം.