പുണെയില്‍ പ്രാഥമിക വിദ്യാഭ്യാസം; വിടവാങ്ങിയത് ഇന്ത്യക്ക് പ്രിയപ്പെട്ട ഒമാന്‍ ഭരണാധികാരി




അന്തരിച്ച ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ഇന്ത്യയുമായി എന്നും സവിശേഷ ബന്ധം പുലര്‍ത്തിയിരുന്നു. സുല്‍ത്താന്‍ ഖബൂസ് ഇന്ത്യയുടെ ഒരു യഥാര്‍ത്ഥ സുഹൃത്തായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിച്ചുകൊണ്ട്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്‌. ഇന്ത്യയും ഒമാനും തമ്മില്‍ ഊര്‍ജ്ജസ്വലവും തന്ത്രപരവുമായ പങ്കാളിത്തം വളര്‍ത്തിയെടുക്കുന്നതിന് ശക്തമായ നേതൃത്വം നല്‍കി. അദ്ദേഹത്തില്‍ നിന്ന് എനിക്ക് ലഭിച്ച ഊഷ്മളതയും വാത്സല്യവും ഞാന്‍ എപ്പോഴും വിലമതിക്കുമെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

2018-ല്‍ മോദി ഒമാന്‍ സന്ദര്‍ശിച്ച വേളയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി സുല്‍ത്താന്‍ ഖാബൂസ്റോയല്‍ ബോക്സില്‍നിന്ന് സംസാരിക്കാനുള്ള ബഹുമതി നല്‍കിയിരുന്നു.
ഭരണാധികാരിയുടെ റോയല്‍ ബോക്സില്‍ നിന്നുകൊണ്ടാണ് അന്ന് മോദി 25,000-ത്തോളംവരുന്ന പ്രവാസികളെ അഭിസംബോധന ചെയ്തത്.

സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും മാസൂണ്‍ അല്‍ മാഷനി രാജകുമാരിയുടെയും ഏകമകനായി 1940 നവംബര്‍ പതിനെട്ടിന് സലാലയില്‍ ജനിച്ച റാബൂസ് ബിന്‍ സഈദിന്റെ പ്രാഥമിക വിദ്യാഭ്യാസം പുണെയിലും സലാലയിലുമായിരുന്നു. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ അദ്ദേഹത്തിന് ഗുരുസ്ഥാനീയനാവുന്നതങ്ങനെയാണ്. ഇന്ത്യയുമായി അദ്ദേഹം എന്നും സവിശേഷബന്ധം പുലര്‍ത്തിപ്പോന്നു. ഇന്ത്യന്‍ പ്രവാസികള്‍ എക്കാലവും അദ്ദേഹത്തിനു പ്രിയപ്പെട്ടവരാണ്.

ഒമാനിലെ ലക്ഷകണക്കിന് വരുന്ന മലയാളികള്‍ ഉള്‍പെടുന്ന പ്രവാസി സമൂഹത്തിന് ജീവിത സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു സുല്‍ത്താന്‍ ഖാബൂസ്.

മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിച്ചിട്ടുണ്ട്. ഇന്ത്യയില്‍ വിദ്യാഭ്യാസം നേടിയ അദ്ദേഹം ഇന്ത്യക്കാരുമായും വിശിഷ്യ മലയാളികളുമായും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. അറബ് ലോകത്ത് സൗഹൃദവും സമാധാനവും കാത്തുസൂക്ഷിക്കാന്‍ എന്നും മുന്‍പന്തിയിലുണ്ടായിരുന്ന ഭരണാധികാരിയായിരുന്നു അദ്ദേഹം. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി സമൂഹത്തിന് സൗകര്യങ്ങളും സംരക്ഷണവും ഉറപ്പാക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ വേര്‍പാടിലൂടെ മനുഷ്യസ്‌നേഹിയായ ഭരണാധികാരിയെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

ഗള്‍ഫ് മേഖയിലെ തര്‍ക്കങ്ങളില്‍ സംഘര്‍ഷങ്ങളിലും അദ്ദേഹം നിര്‍ണായക ഇടപെടല്‍ നടത്തി സമാധാനം ഉറപ്പ് വരുത്തിയിട്ടുണ്ട്. സൗദി അറേബ്യ-ഖത്തര്‍ തര്‍ക്കത്തില്‍ അദ്ദേഹം മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയിരുന്നു.നേരത്തെ അമേരിക്ക ഇറാന്‍ പ്രശ്‌നം ഉണ്ടായപ്പോള്‍ സുല്‍ത്താന്‍ ഖാബൂസ് ഇടപെട്ടു സമാധാനം ഉറപ്പ് വരുത്തി.