പ്ലസ്‍ ടു വിദ്യാര്‍ത്ഥിനിയുടെ മരണം; വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു



തിരുവനന്തപുരം: തൃശ്ശൂര്‍ മലക്കപ്പാറയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു. വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ കൊല്ലപ്പെട്ട ഗോപികയുടെ വീട് സന്ദര്‍ശിച്ചു. ചൊവ്വാഴ്ച രാത്രിയാണ് തൃശൂരില്‍ സുഹൃത്ത് കൊന്ന് കാട്ടില്‍ തള്ളിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. വാല്‍പ്പാറ തേയിലത്തോട്ടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സുഹൃത്ത് സഫറ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

മരട് സ്വദേശിയായ ഗോപിക (ഈവ) യെ കാണാനില്ലെന്ന വിവരം അതിരപ്പള്ളി പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അതിരപ്പള്ളി വഴി ഒരു കാറ് പോയിരുന്നുവെന്നും കാറില്‍ ഒരു യുവാവും പെണ്‍കുട്ടിയും ഉണ്ടായിരുന്നുവെന്നും വിവരം ലഭിച്ചു. മലക്കപ്പാറയെത്തിപ്പോള്‍ രണ്ട് പേരും കാറിലുണ്ടായിരുന്നു. കാറിന്‍റെ നമ്ബറും പൊലീസിന് ലഭിച്ചു.

എന്നാല്‍ തമിഴ്നാടിലെ വാല്‍പ്പാറ ചെക്പോസ്റ്റിലെത്തിയപ്പോള്‍ കാറില്‍ പെണ്‍കുട്ടിയുണ്ടായിരുന്നില്ല. പരിശോധനയില്‍ കാറില്‍ രക്തക്കറയും കണ്ടെത്തി. തുടര്‍ന്ന് സഫറിനെ ചോദ്യം ചെയ്തപ്പോഴാണ് ഈവയെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തല്‍ ഉണ്ടായത്. മലക്കപ്പാറയില്‍ കാട്ടില്‍ കൊന്ന് തള്ളുകയായിരുന്നുവെന്നാണ് മൊഴി. മലക്കപ്പാറയിലെ കാട്ടില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. സൗഹൃദം തുടരാനാകില്ലെന്ന് പെണ്‍കുട്ടി പറഞ്ഞതാണ് കൊലയ്ക്ക് കാരണമെന്നാണ് സഫറിന്‍റെ മൊഴി