തൃശൂരിൽ കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി, 4 മരണം;



തൃശൂര്‍ കൊറ്റനല്ലൂരില്‍ കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി അച്ഛനും മക്കളും ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു . ഒരാള്‍ക്ക് ഗുരുതരപരുക്ക് . കൊറ്റനല്ലൂര്‍ സ്വദേശികളായ സുബ്രന്‍ (54)മകള്‍ പ്രജിത (29) , കണ്ണന്തറ ബാബു (52), മകന്‍ വിപിന്‍ എന്നിവരാണ് മരിച്ചത്.

തുമ്പൂര്‍ അയ്യപ്പന്‍കാവ് ഉല്‍സവം കഴിഞ്ഞു മടങ്ങുകയായിരുന്നു ഇവർ. ഇരിങ്ങാലക്കുട – മാള റോഡില്‍ പുലര്‍ച്ചെ ഒരുമണിക്കാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഇവർക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. ഉടൻ തന്നെ ഇവരെ തൃശൂരിലെ വിവിധ ആശുപത്രികളിലേക്കു കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരിങ്ങാലക്കുട സ്വദേശി ഓടിച്ച കാറാണ് ഇടിച്ചത്. ഡ്രൈവറേയും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളേയും കസ്റ്റഡിയിലെടുത്തു. ഡ്രൈവർ മദ്യപിച്ചിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. എന്നാൽ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ മദ്യലഹരിയിലായിരുന്നെന്നു സൂചനയുണ്ട്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നു ഉച്ചയ്ക്കു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും. തൃശൂർ ആളൂർ സ്റ്റേഷൻ പരിധിയിലാണ് സംഭവം.