തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മാസ്‌കുകളുടെ കയറ്റുമതി നിരോധിച്ച സാഹചര്യത്തില്‍ ചൈനയില്‍ നൂറുകണക്കിനു മലയാളി കുടുംബങ്ങള്‍ വീടിനുള്ളില്‍ കുടുങ്ങിയ നിലയില്‍. മാസ് ധരിക്കാക്കാതെ പുറത്തിറങ്ങിറയാല്‍ പോലീസ് പിടിക്കുന്ന സാഹചര്യമാണുള്ളത്. കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചപ്പോഴാണ് മുന്‍കരുതലെന്ന നിലയില്‍ എന്‍ 95 മാസ്‌കിന്റെ കയറ്റുമതി നിരോധിച്ചത്.
ചൈനയില്‍ 4 മണിക്കൂര്‍ കഴിഞ്ഞാല്‍ മാസ്‌ക് മാറണമെന്നാണു നിയമം. ഇടയ്ക്കിടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വന്നു പരിശോധിക്കുകയും ചെയ്യും. ചൈനയില്‍ ഇത്തരം മാസ്‌ക് കിട്ടണമെങ്കില്‍ ഓണ്‍ലൈനായി അപേക്ഷിച്ചു കാത്തിരിക്കണം. ആദ്യം അപേക്ഷിക്കുന്ന 6000 പേര്‍ക്കാണ് ഒരു ദിവസം ലഭിക്കുന്നത്. എന്നാല്‍ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ ഏറെ ആവശ്യക്കാരുള്ളതിനാല്‍ മറ്റു പ്രവിശ്യകളില്‍ കിട്ടാന്‍ ബുദ്ധിമുട്ടാണ്.

ചൈനയിലെ മലയാളി അസോസിയേഷനുകളും മാസ്‌ക് എത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ കുറിയര്‍ കമ്ബനികള്‍ മുന്‍പ് കസ്റ്റംസ് തിരിച്ചയച്ച അനുഭവം പറഞ്ഞ് മാസ്‌ക് എടുക്കാന്‍ തയാറാകുന്നില്ല. ത്രീ പ്ലൈ സര്‍ജിക്കല്‍ മാസ്‌കാണ് എന്‍ 95നു പകരം ഉപയോഗിക്കാവുന്നത്. ഇത് 50 എണ്ണം മാത്രമേ ഒരു തവണ അയയ്ക്കാനാകൂ. അയയ്ക്കാനുള്ള ചെലവാകട്ടെ 4500 രൂപയും. സര്‍ക്കാര്‍ ഇടപെട്ട് സഹായിക്കണെമെന്നാണ് കുടുങ്ങി കിടക്കുന്ന മലയാളികളുടെ അഭ്യര്‍ത്ഥന.