മത്സ്യലഭ്യത കുറഞ്ഞു, മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍; വിലയും കുതിച്ചുയരുന്നു, മീന്‍ വാങ്ങുന്നവര്‍ ഇനി ശ്രദ്ധിക്കണം

തിരുവനന്തപുരം: ചൂട് കൂടിയതോടെ സംസ്ഥാനത്തെ മത്സ്യ ബന്ധന മേഖല വന്‍ പ്രതിസന്ധിയില്‍. മത്സ്യലഭ്യത കുറഞ്ഞതോടെ മത്സ്യത്തൊഴിലാളികളുടെ അവസ്ഥയും കഷ്ടത്തിലായി. കടലില്‍ പോയവരെല്ലാം മടങ്ങി വരുന്നത് വെറുംകൈയ്യോടെയാണ്. ലഭ്യത കുറഞ്ഞതോടെ മാര്‍ക്കറ്റില്‍ മീന്‍വിലയും കുതിച്ചുയരുകയാണ്.

മത്സ്യലഭ്യത കുറഞ്ഞതോടെ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലേക്കാണ് മത്സ്യത്തൊഴിലാളികള്‍ നീങ്ങുന്നത്. ഡീസലിനുള്ള പണം പോലും ലഭിക്കാത്തതിനാല്‍ കടലില്‍ പോകാന്‍ മടിക്കുകയാണ് പലരും. കടലില്‍ പോയവരെല്ലാം വെറും കൈയ്യോടെ വരുന്നതോടെ മത്സ്യബന്ധന തുറമുഖങ്ങളില്ലെല്ലാം ആരവം ഒഴിഞ്ഞു.

ഇതോടെ ഏറ്റവും ബുദ്ധിമുട്ടിലായിരിക്കുന്നത് പരമ്ബരാഗത മത്സ്യത്തൊഴിലാളികളാണ്. സ്വന്തം കിടപ്പാടം പോലും പണയം വെച്ച്‌ വള്ളം വാങ്ങിയവര്‍ പോലുമുണ്ട് ഇവര്‍ക്കിടയില്‍. മത്സ്യലഭ്യത കുറഞ്ഞതോടെ പട്ടിണിയിലേക്ക് നീങ്ങുകയാണ് ഇവരുടെ കുടുംബം.

കേരള തീരത്ത് ചൂട് കൂടിയതാണ് മത്സ്യലഭ്യത കുറയാന്‍ പ്രധാന കാരണം. മത്സ്യം ലഭിക്കാതായതോടെ വിലയും കുതിക്കുകയാണ്. മത്തിയുടേയും അയലയുടേയും വില ഇരുനൂറ് കടന്നു. മാര്‍ക്കറ്റുകളില്‍ ലഭിക്കുന്നവയില്‍ ഏറെയും പഴകിയ മത്സ്യങ്ങളാണെന്ന പരാതിയും പലയിടങ്ങളില്‍ നിന്നായി ഉയരുന്നുണ്ട്.