തിരുവനന്തപുരം: റവന്യൂ വകുപ്പിനോടുള്ള വിവേചനവും അവഗണനയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പിണറായി സര്‍ക്കാരിനെതിരെ സിപിഐ സര്‍വീസ് സംഘടന സമരത്തിലേക്ക്. റവന്യൂ വകുപ്പിലെ സിപിഐ സംഘടനയായ കെആര്‍ഡിഎസ്‌എയാണ് 19 ന് പണിമുടക്കുന്നത്.

സമരം ചെയ്യാനൊരുങ്ങുന്നവരുടെ പാര്‍ട്ടിയായ സിപിഐയാണ് റവന്യൂ വകുപ്പ് ഭരിക്കുന്നത്. വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ കാലോചിത പരിഷ്കാരത്തിന് ധനവകുപ്പ് ഉടക്കിടുന്നു എന്നത് ഉള്‍പ്പെടെയുള്ള പരാതികള്‍ ഉന്നയിച്ചാണ് സമരം. വില്ലേജ് ഓഫീസുകള്‍, കളക്ടറേറ്റുകള്‍,ലാന്‍ഡ് റവന്യൂ കമ്മിഷണറേറ്റ് എന്നിവയുടെ പ്രവര്‍ത്തനം പണിമുടക്കില്‍ തടസ്സപ്പെടും.

റവന്യൂ വകുപ്പിനോടുള്ള വിവേചനവും അവഗണനയും അവസാനിപ്പിക്കുക, വില്ലേജ് ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തി ജനസൗഹൃദമാക്കുക, വില്ലേജ് ഓഫീസര്‍ പദവി ഉയര്‍ത്തി സര്‍ക്കാര്‍ നിശ്ചയിച്ച ശമ്ബളം അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിക്കുന്നു.

വില്ലേജ് ഓഫീസുകളില്‍ മുതല്‍ റവന്യൂ കമ്മിഷണറേറ്റില്‍ വരെയുള്ള ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കും. വകുപ്പിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെന്നു മാത്രമല്ല, വകുപ്പിനെ തന്നെ ഇല്ലാതാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.