മൂന്നു വര്‍ഷം: എയര്‍ ഇന്ത്യയ്ക്ക് 1.62 ലക്ഷം കോടിയുടെ നഷ്ടം

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ 2017 മുതല്‍ 2019 വരെയുള്ള കാലത്ത് വരുത്തിയ നഷ്ടം 1.62 ലക്ഷം കോടി രൂപ. 2016-'17-ല്‍ 48,447.37 കോടി, 2017-'18-ല്‍ 55,308.52 കോടി, 2018-'19-ല്‍ 58,255.89 കോടി എന്നിങ്ങനെയാണ് നഷ്ടക്കണക്ക്. വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി വിവിധ രാജ്യസഭാംഗങ്ങള്‍ക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. ഓരോ വര്‍ഷവും കുമിഞ്ഞുകൂടുന്ന നഷ്ടം നികത്താന്‍ സര്‍ക്കാര്‍സഹായം നല്‍കിയാലും പറ്റാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് നീതി ആയോഗിന്റെ നിര്‍ദേശപ്രകാരം വില്‍പ്പന നടപടിയിലേക്ക് നീങ്ങിയത്. മത്സരാധിഷ്ഠിതമായ വ്യോമയാനവിപണിയില്‍ എയര്‍ ഇന്ത്യയ്ക്ക് നിലവിലെ പരാധീനതകളുമായി മുന്നോട്ടുപോകാനാവില്ല -മന്ത്രി വ്യക്തമാക്കി. അതേസമയം, 2019 നവംബര്‍ 30 വരെ വി.വി.ഐ.പി.കള്‍ക്കായി സര്‍വീസുകള്‍ നടത്തിയ വകയില്‍ 845.04 കോടിയും മറ്റു സര്‍ക്കാര്‍ പരിപാടികള്‍ക്കായുള്ള സര്‍വീസ് വകയില്‍ 527.09 കോടിയും എയര്‍ ഇന്ത്യയ്ക്ക് സര്‍ക്കാര്‍ നല്‍കാനുണ്ട്. ആകെ 1372.13 കോടി രൂപ.

ഉയര്‍ന്ന പലിശനിരക്കില്‍ വായ്പയെടുത്തതിനെത്തുടര്‍ന്ന് പെരുകുന്ന ബാധ്യത, കുറഞ്ഞ നിരക്കില്‍ പ്രവര്‍ത്തിക്കുന്ന വിമാനക്കമ്ബനികളില്‍നിന്നുള്ള മത്സരം, ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച കാരണം വിദേശ കറന്‍സി വിനിമയത്തിലൂടെയുണ്ടാകുന്ന വന്‍ നഷ്ടം, ഉയര്‍ന്ന തോതിലുള്ള പ്രവര്‍ത്തനച്ചെലവ് എന്നിവയാണ് എയര്‍ ഇന്ത്യ നഷ്ടത്തിലാവാനുള്ള പ്രധാന കാരണങ്ങളെന്ന് മന്ത്രി മറുപടിയില്‍ പറഞ്ഞു.

കഴിഞ്ഞ സാമ്ബത്തികവര്‍ഷം 4600 കോടിയുടെ പ്രവര്‍ത്തനനഷ്ടം മാത്രം എയര്‍ ഇന്ത്യ വരുത്തിവെച്ചു. ഇന്ധന വില കൂടിയതും വിദേശ വിനിമയ പ്രശ്‌നവുമാണ് കമ്ബനി ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയത്. ബാലാകോട്ട് വ്യോമാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ നാലു മാസത്തോളം വ്യോമപാത അടച്ചപ്പോള്‍ 430 കോടി രൂപയുടെ നഷ്ടമാണ് എയര്‍ ഇന്ത്യയ്ക്കുണ്ടായത്.