വോള്‍ട്ടേജ് ക്ഷാമവും പവര്‍കട്ടും പഴങ്കഥയാകും; സിഎഫ്‌എല്‍ ബള്‍ബുകള്‍ നിരോധിക്കും

തിരുവനന്തപുരം:വൈദ്യുതി അപടകങ്ങള്‍ കുറക്കാന്‍ ബജറ്റില്‍ ഇ-സേഫ് പദ്ധതി പ്രഖ്യാപിച്ച ധനമന്ത്രി സിഎഫ്‌എല്‍ ബള്‍ബുകള്‍ നിരോധിക്കുമെന്നും പറഞ്ഞു. 2020 നവംബറില്‍ സിഎഫ്‌എല്‍ -ഫിലമെന്റ് ബള്‍ബുകള്‍ പൂര്‍ണമായി നിരോധിക്കുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്. രണ്ടരക്കോടി എല്‍ഇഡി ബള്‍ബുകള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. തെരുവുവിളക്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ബള്‍ബുകളും സമ്ബൂര്‍ണമായി എല്‍ഇഡി ആയി മാറും.

500 മെഗാവാട്ട് വൈദ്യുതി അധികമായി ഉത്പാദിപ്പിക്കും. ട്രാന്‍സ്മിഷന്‍ ലൈനുകള്‍ പണിയുന്നത് വഴി കേരളത്തില്‍ വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. കൊച്ചി- ഇടമണ്‍ ഇടനാഴിയിലൂടെ കൊണ്ടുവരാന്‍ കഴിയുന്ന വൈദ്യുതി 200 മെഗാവാട്ട് സ്ഥാപിതശേഷി വൈദ്യുതിക്ക് തുല്യമാണ്. പതിനായിരം കോടി രൂപയുടെ മറ്റൊരു പദ്ധതി ആരംഭിച്ചിട്ടുണ്ട്. 2000 മെഗാവാട്ട് സ്ഥാപിത ശേഷി വൈദ്യുതിക്ക് തുല്യമായ വൈദ്യുതി പുറത്തുനിന്ന് കൊണ്ടുവരാനും 2040 വരെയുള്ള വൈദ്യുതി ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്താനും ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ വോള്‍ട്ടേജ് ക്ഷാമവും പവര്‍കട്ടും പഴങ്കഥയാകും.

വിതരണ തടസ്സങ്ങളാണ് ഇനി പരിഹരിക്കാനുള്ളത്. 11 കെവിയില്‍ നിന്ന് ട്രാന്‍ഫോര്‍മറുകളിലേക്ക് രണ്ടുലൈനുകള്‍ ഉറപ്പുവരുത്തി ഈ തടസ്സം ഒഴിവാക്കുന്നതിന് വേണ്ടിയുള്ള 4000 കോടി രൂപയുടെ 'ദ്യുതി 2020' എന്ന വിതരണ നവീകരണ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.