തലയിലെ ഹെല്‍മറ്റിനുള്ളില്‍ 'ശംഖുവരയന്‍', വിഷപ്പാമ്ബുമായി അധ്യാപകന്‍ സഞ്ചരിച്ചത് 11കിലോമീറ്റര്‍ ; അത്ഭുതകരമായ രക്ഷപ്പെടല്‍

കൊച്ചി: തലയിലെ ഹെല്‍മറ്റിനുള്ളില്‍ വിഷപ്പാമ്ബുമായി അധ്യാപകന്‍ ബൈക്ക് ഓടിച്ചത് 11 കിലോമീറ്റര്‍. വിഷമേറിയ ശംഖുവരയന്‍ ( വളവളപ്പന്‍) പാമ്ബിനെയും വെച്ചാണ് ഇയാള്‍ വാഹനം ഓടിച്ചത്. കണ്ടനാട് സെന്റ് മേരീസ് ഹൈസ്കൂളിലെ സംസ്കൃതാധ്യാപകന്‍ മാമല കക്കാട് വാരിയത്ത് 'അച്യുതവിഹാറി'ല്‍ കെ എ രഞ്ജിത്താണ് പാമ്ബിന്റെ കടിയേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടത്.

ബുധനാഴ്ച രാവിലെ 8.30-ഓടെ വീട്ടില്‍നിന്ന്‌ അഞ്ച്‌ കിലോമീറ്റര്‍ അകലെയുള്ള കണ്ടനാട് സ്കൂളില്‍ ഹെല്‍െമറ്റ് ധരിച്ചുകൊണ്ടു തന്നെയാണ് രഞ്ജിത്ത് ബൈക്കോടിച്ചു വന്നത്. തുടര്‍ന്ന് തൃപ്പൂണിത്തുറ ആര്‍എല്‍വി സ്കൂളില്‍ സംസ്കൃതം ക്ലാസിനായി ആറ് കിലോമീറ്ററോളം വീണ്ടും ബൈക്കോടിച്ചു. അപ്പോഴും പാമ്ബിനെ കണ്ടില്ല.

പിന്നീട് 11.30-ന്‌ പുറത്തേക്ക് പോകാനായി ബൈക്ക് എടുത്തപ്പോഴാണ് ഹെല്‍മറ്റിനുള്ളില്‍ പാമ്ബിന്റെ വാല്‍ കാണുന്നത്. തുടര്‍ന്ന് മറ്റ് അധ്യാപകരും എത്തി പരിശോധിച്ചപ്പോഴാണ്, ഹെല്‍മറ്റിനുള്ളില്‍ ഞെരിഞ്ഞ് ചത്തനിലയില്‍ പാമ്ബിനെ കണ്ടത്. ഇതോടെ രഞ്ജിത്തും മറ്റുള്ളവരും ഭയന്നു. ഉടന്‍തന്നെ രഞ്ജിത്തിനെ താലൂക്കാശുപത്രിയിലെത്തിച്ച്‌ വിശദപരിശോധന നടത്തി. രക്തം പലതവണ പരിശോധിച്ചു. മുറിവോ മറ്റൊന്നും ഇല്ലെന്നറിഞ്ഞപ്പോഴാണ് എല്ലാവര്‍ക്കും ആശ്വാസമായത്.

വീടിന്റെ കാര്‍ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിലാണു ഹെല്‍മറ്റ് തൂക്കിയിട്ടിരുന്നത്. സമീപത്തെ കാട്ടില്‍ നിന്നാകാം പാമ്ബു കയറിയത് എന്നാണ് രഞ്ജിത് പറയുന്നത്. പാമ്ബ് കുടിയേറുകയും ചതഞ്ഞ് ചാകുകയും ചെയ്ത ഹെല്‍മറ്റ് അധ്യാപകന്‍ മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ച്‌ നശിപ്പിച്ചു.