കാര്‍ ലോറിയിലിടിച്ച്‌ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

കോട്ടയം: കുറവിലങ്ങാടിനു സമീപം എം സി റോഡില്‍ കാളികാവില്‍ നിയന്ത്രണം വിട്ട കാര്‍ തടിലോറിയില്‍ ഇടിച്ച്‌ മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. കോട്ടയം തിരുവാതുക്കല്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്. കോട്ടയം വേളൂര്‍ ഉള്ളാട്ടില്‍പാദി വീട്ടില്‍ തമ്ബി, ഭാര്യ വത്സല, മരുമകള്‍ പ്രഭ, ചെറുമകന്‍ അര്‍ജുന്‍, പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്.

കാളികാവില്‍ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം നടന്നത്. വലിയൊരു ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയ നാട്ടുകാര്‍ കണ്ടത് മുന്‍വശമാകെ തകര്‍ന്ന് കിടക്കുന്ന കാറാണ്.

അപകടത്തെ തുടര്‍ന്ന് ലോറിയ്ക്കടിയിലേയ്ക്കു ഇടിച്ചു കയറിയ കാറിനുള്ളില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെടുക്കാന്‍ നാട്ടുകാര്‍ ഏറെ ബുദ്ധിമുട്ടി. പതിനഞ്ചു മിനിറ്റോളം പരിശ്രമിച്ച ശേഷമാണ് പുറത്തെത്തിച്ചത്. കാര്‍ വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ ഇവരെയെല്ലാവരെയും പുറത്തെടുത്തത്. ഉടനെ എല്ലാവരെയും കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ആരെയും രക്ഷിക്കാനായില്ല. എല്ലാവരുടെയും മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

എറണാകുളം ഭാഗത്തു നിന്നും വരികയായിരുന്ന കാര്‍, എതിര്‍ദിശയില്‍ നിന്നും എത്തിയ തടി ലോറിയില്‍ ഇടിക്കുകയായിരുന്നു.
പെരുമ്ബാവൂരിലേയ്ക്കു തടിയുമായി പോകുകയായിരുന്നു ലോറി. അപകടത്തില്‍ മരിച്ചവരെല്ലാം ഒരു കുടുംബത്തില്‍ നിന്നുള്ളവരാണെന്നത് നാട്ടുകാരെ നടുക്കി. വണ്ടിയോടിച്ചിരുന്നത് ആരാണെന്ന് വ്യക്തമായിട്ടില്ല. വണ്ടിയോടിച്ചയാള്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.