മാവോവാദി സാന്നിധ്യം തടയാന്‍ ആദിവാസി യുവാക്കളെ മുഖ്യധാരയിലെത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനം; പിന്നോക്ക മേഖലയിലെ യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ഊന്നല്‍ നല്‍കും

കണ്ണൂര്‍:ജില്ലയിലെ മലയോര പ്രദേശികള്‍ മാവോവാദികള്‍ സ്വാധീനം ചെലുത്തുന്നത് തടയാന്‍ ആദിവാസി, പിന്നോക്ക മേഖലയിലെ യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കു ചീഫ് സെക്രട്ടറി ടോംജോസിന്റെ നേതൃത്വത്തില്‍ നടന്ന മേഖലാതല അവലോകന യോഗം നിര്‍ദേശം നല്‍കി. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെആദിവാസി, പട്ടികവര്‍ഗ മേഖലകളിലെ വികസന, ക്ഷേമ പദ്ധതികളുടെ നടത്തിപ്പ്, ക്രമസമാധാന പാലന വിഷയങ്ങള്‍ എന്നിവയാണു അവലോകനം ചെയതത്. പട്ടികവര്‍ഗ ജനവിഭാഗങ്ങളിലെ യുവാക്കളുടെയും യുവതികളുടെയും വിദ്യാഭ്യാസം, തൊഴില്‍ ആഭിമുഖ്യം, അഭിരുചി എന്നിവ സംബന്ധിച്ച്‌ സമഗ്രമായ വിവര ശേഖരണം നടത്തും. മറ്റുവകുപ്പുകളെകൂടി സഹകരിപ്പിച്ച്‌ ഐ.ടി.ഡി.പിയായിരിക്കും ഈ പ്രവര്‍ത്തനം നിര്‍വഹിക്കുക.

സര്‍ക്കാര്‍ തലത്തില്‍ മാത്രമല്ല, സ്വകാര്യ മേഖലയിലും സ്വയം തൊഴില്‍ മേഖലയിലും ഇവര്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ കണ്ടെത്തി നല്‍കാന്‍ സഹായിക്കുന്ന വിധത്തിലുള്ള പദ്ധതികളാണു തയാറാക്കുക. ഇതിനാവശ്യമായ തൊഴില്‍ പരിശീലനം, മാര്‍ഗനിര്‍ദേശം എന്നിവ ആസൂത്രണം ചെയ്യാനാകണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. പൊലിസില്‍ പ്രത്യേക നിയമന പ്രക്രിയിലൂടെ ആദിവാസി യുവാക്കളെ ഇതിനകം നിയമിച്ചതായും ഇവരുടെ പ്രവര്‍ത്തനം മികച്ചതാണെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു.