പഴയങ്ങാടി താവം മേല്‍പ്പാലത്തില്‍ വിള്ളല്‍ : നിർമിച്ചത് ആര്‍ഡിഎസ് പ്രൊജക്ട്‌സ് കമ്പനി

2013 ജൂണ്‍ ഒന്നിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പാല നിര്‍മ്മാണം ഉദ്ഘാടനം ചെയ്തത്. പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയവും അഴിമതിയും കോളിളക്കം സൃഷ്ടിച്ചതിന് പിന്നാലെ പയ്യന്നൂര്‍ പഴയങ്ങാടി താവം റയില്‍വേ മേല്‍പ്പാലത്തില്‍ വിള്ളല്‍. പാലാരിവട്ടം ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ച ആര്‍ഡിഎസ് പ്രൊജക്ട്‌സ് എന്ന കമ്പനി തന്നെയാണ് താവം മേല്‍പ്പാലവും നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാക്കി 2018 നവംബറില്‍ തുറന്നുകൊടുത്ത പാലത്തിലാണ് ഒരു വര്‍ഷം പൂര്‍ത്തിയാകും മുന്‍പേ ഒരു മീറ്ററോളം നീളത്തില്‍ വിള്ളലുണ്ടായിരിക്കുന്നത്. പിലാത്തറ-പാപ്പിനിശ്ശേരി കെ എസ് ടി പി റോഡിന് അനുബന്ധമായി നിര്‍മ്മിച്ച രണ്ട് ഫ്‌ളൈ ഓവറുകളില്‍ ഒന്നാണ് താവം റെയില്‍വെ മേല്‍പ്പാലം. പഴയങ്ങാടി ഭാഗത്ത് നിന്ന് പാലം ആരംഭിക്കുന്നിടത്താണ് വിള്ളല്‍ രൂപംകൊണ്ടിരിക്കുന്നത്. പാലത്തിന്റെ അടിഭാഗത്ത് ഒരു മീറ്ററോളം നീളത്തിലുണ്ടായിരിക്കുന്ന വിടവ് വലുതാകുന്നത് നാട്ടുകാരില്‍ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. താവം ലെവല്‍ ക്രോസിലെ കടുത്ത ഗതാഗതക്കുരുക്കിന് പരിഹാരമായാണ് താവം മേല്‍പാല പദ്ധതിയെത്തിയത്. 2013 ജൂണ്‍ ഒന്നിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പാല നിര്‍മ്മാണം ഉദ്ഘാടനം ചെയ്തത്. രണ്ടു വര്‍ഷമായിരുന്നു ആദ്യം അനുവദിച്ച കാലാവധി. പിന്നീട് പല തവണ സമയം നീട്ടി നല്‍കി. നിര്‍മ്മാണത്തിനിടെ ഗര്‍ഡര്‍ തകര്‍ന്ന് വീണത് പ്രതിഷേധത്തിന് കാരണായിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷം 2018 നവംബറിലാണ് താവം മേല്‍പ്പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്.