നാലുവരിപ്പാത ഗ്രൗണ്ട് സർവ്വേ റഫറൻസ് പോയിന്റുകൾ സ്ഥാപിച്ചു തുടങ്ങി




പേരാവൂര്‍:നിര്‍ദ്ദിഷ്ട മാനന്തവാടി -കണ്ണൂര്‍ വിമാനത്താവളം നാലുവരിപ്പാതയുടെ ഗ്രൗണ്ട് സര്‍വ്വേയുടെ ഭാഗമായി റഫറന്‍സ് പോയിന്റുകള്‍ സ്ഥാപിച്ചു തുടങ്ങി.മട്ടന്നൂര്‍ മുതല്‍ അമ്പായത്തോട് വരെയുള്ള ഭാഗത്താണ് ജി.പി.എസ്.സര്‍വ്വേ പ്രകാരമുള്ള റഫറന്‍സ് പോയിന്റുകള്‍ ഇപ്പോള്‍ സ്ഥാപിക്കുന്നത്.സാറ്റലൈറ്റ് സര്‍വ്വേപ്രകാരമുള്ള അലൈന്മെന്റ് , ഗ്രൗണ്ട് സര്‍വ്വേയില്‍ എളുപ്പത്തിലും ശാസ്ത്രീയമായും കണ്ടെത്താനാണ് ജി.പി.എസ്. റഫറന്‍സ് പോയിന്റുകള്‍ സ്ഥാപിക്കുന്നത്.മട്ടന്നൂര്‍ മുതല്‍ അമ്പായത്തോട് വരെയുള്ള ഭാഗത്താണ് ജി.പി.എസ്.സര്‍വ്വേ പ്രകാരമുള്ള റഫറന്‍സ് പോയിന്റുകള്‍ ഇപ്പോള്‍ സ്ഥാപിക്കുന്നത്.നിശ്ചിത ദൂരം അടിസ്ഥാനമാക്കിയല്ല , പകരം റഫറന്‍സ് പോയിന്റുകളെ തമ്മില്‍ ബന്ധിപ്പിക്കാനുള്ള ദൂരം മാത്രം അടിസ്ഥാനമാക്കിയാണ് ഇവ സ്ഥാപിക്കുന്നത്.ജി.പി.എസ്.അനുബന്ധ റഫറന്‍സ് പോയിന്റുകള്‍ക്ക് ഗ്രൗണ്ട് സര്‍വ്വേ അലൈന്മെന്റുമായി ബന്ധമില്ലെങ്കിലും, ഗ്രൗണ്ട് സര്‍വ്വേ എളുപ്പത്തിലാക്കാന്‍ ഇവ സഹായകമാകും.നാലുവരിപ്പാത സര്‍വ്വേ ഏറ്റെടുത്ത ബെംഗളൂരു ആസ്ഥാനമായുള്ള ഐഡെക് കമ്പനി ജീവനക്കാര്‍ അമ്പായത്തോട് നിന്ന് മട്ടന്നൂര്‍ ഭാഗത്തേക്കും മട്ടന്നൂരില്‍ നിന്ന്അമ്പായത്തോട് ഭാഗത്തേക്കുമാണ് റഫറന്‍സ് പോയിന്റുകള്‍ സ്ഥാപിക്കുന്നത്.ഇവ പൂര്‍ത്തിയാവുന്നതോടെ രണ്ടാം ഘട്ട റോഡ് സര്‍വ്വേ തുടങ്ങും.