പേരാവൂർ താലൂക്ക് ആശുപത്രിയിൽ
കനിവ് 108 ആംബുലൻസ്
 ഫ്ലാഗ് ഓഫ് ചെയ്തു. ഇനി സേവനം വിളിപ്പുറത്ത്



പേരാവൂര്‍:അത്യാഹിതമുണ്ടായാല്‍ ഫോണില്‍ 108 എന്ന് ഡയല്‍ ചെയ്താല്‍ മതി ഇനി സേവനം ഉടനെത്തും . രോഗികള്‍ക്ക് അടിയന്തര ചികിത്സ ലഭിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ കനിവ് 108 ആംബുലന്‍സ്  പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സര്‍വ്വീസ് ആരംഭിച്ചു. .പ്രത്യേക പരിശീലനം നേടിയരണ്ട് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍സ്, മൊബൈല്‍ ഐ.സി.യു, എമര്‍ജന്‍സി മരുന്നുകള്‍, തീ പൊള്ളലിനുള്ള മരുന്നുകള്‍, ഓക്‌സിജന്‍ സംവിധാനം, സ്‌പെയില്‍ ബോര്‍ഡ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുള്ള ആംബുലന്‍സാണിത്.ആശുപത്രിയില്‍ നിന്ന് 12 കിലോമീറ്റര്‍ ചുറ്റളവില്‍ സേവനം ലഭിക്കും. എന്നാല്‍ ഭൂമി ശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുത്ത് ഇതില്‍ മാറ്റം ഉണ്ടാകും. 108 ല്‍ വിളിക്കുമ്പോള്‍ മൂന്ന് മിനിട്ടിനുള്ളില്‍ ആംബുലന്‍സ് പുറപ്പെടും. സമയ നഷ്ടം ഒഴിവാക്കി രോഗിയെ ആശുപത്രിയില്‍ എത്തിച്ച് തിരികെ കോള്‍ സെന്ററില്‍ വിവരം അറിയിക്കണം.തുടര്‍ ചികിത്സ ആവശ്യമുള്ള സാഹചര്യത്തില്‍ കോള്‍ സെന്ററില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ചാകും ആംബുലന്‍സ് പ്രവര്‍ത്തനം ക്രോഡീകരിക്കുന്നത്. അണുബാധയുണ്ടാകാന്‍ കാരണമാകുന്നതിനാല്‍ മൃതദേഹം ഈ ആംബുലന്‍സില്‍ കയറ്റില്ല. നഗരപ്രദേശങ്ങളില്‍ അപകടവിവരം അറിഞ്ഞ് 15 മിനിറ്റിനകവും ഗ്രാമപ്രദേശങ്ങളില്‍ 20 മിനിറ്റിനകവും ആംബുലന്‍സ് എത്തിയിരിക്കണം. മലയോര മേഖലകളില്‍ ഇത് 20 മിനിറ്റു വരെയാകാം.സ്വകാര്യ ആശുപത്രികളില്‍നിന്ന് സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ഗുരുതരാവസ്ഥയിലുള്ള രോഗികളെ എത്തിക്കാന്‍ ആംബുലന്‍സ് സേവനം ലഭിക്കും. എന്നാല്‍, സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് സ്വകാര്യ ആശുപത്രികളിലേക്കോ സ്വകാര്യ ആശുപത്രികളില്‍നിന്ന് സ്വകാര്യ ആശുപത്രികളിലേക്കോ രോഗികളെ റഫര്‍ ചെയ്യാന്‍ ആംബുലന്‍സ് സേവനം ലഭിക്കില്ല. ആംബുലന്‍സിലെ നഴ്സ്, ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം പ്രഥമ ശുശ്രൂഷ നല്‍കിയശേഷം അടുത്തുള്ള ആശുപത്രിയിലെത്തിക്കും.
പ്രവര്‍ത്തനം ഇങ്ങനെ
108 ല്‍ വിളിക്കുമ്പോള്‍ കോള്‍ സെന്ററില്‍ കണക്ടാകും. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് ജി.പി.എസ് വഴി ആണ് സേവനവും പ്രവര്‍ത്തനവും നിയന്ത്രിക്കുന്നത്. ലൊക്കേഷനടക്കം ആംബുലന്‍സില്‍ ലഭിക്കും.രണ്ട് ദിവസം മുമ്പ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ആംബുലന്‍സ് സര്‍വ്വീസ് ആരംഭിച്ചു പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്ന ഫ്‌ലാഗ് ഓഫ് ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയി അധ്യക്ഷയായി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രിഫിന്‍ സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് വി.ബാബു മാസ്റ്റര്‍ തുടങ്ങി ജനപ്രതിനിധികള്‍, ആശുപത്രി അധികൃതര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു..