അടിയന്തിരമായി വിശ്വാസ വോട്ടെടുപ്പില്ല; കേസ് നാളെ വീണ്ടും പരിഗണിക്കും

ന്യൂഡല്‍ഹി: ദേവേന്ദ്രഫഡ്നാവിസിന്‌ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിച്ച മഹാരാഷ്ട്ര ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വാദം പൂര്‍ത്തിയായി. കേസില്‍ വിധി പറയുന്നതിന് പകരം നാളെ എല്ലാ രേഖകളും ഹാജരാക്കണമെന്ന് കോടതി ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടു. വിശ്വാസം തെളിയിക്കാന്‍ മൂന്ന് ദിവസം സമയം വേണമെന്ന് ബിജെപിക്ക് വേണ്ടി ഹാജരായ മുകള്‍ റോഹ്ത്തഗി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് രേഖകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

ശിവസേനയ്ക്കുവേണ്ടി കബില്‍ സിബലാണ് ആദ്യം വാദം ആരംഭിച്ചത്. ഞായറാഴ്ച കോടതി ചേരേണ്ടി വന്നതില്‍ ക്ഷമ ചോദിച്ചുകൊണ്ടായിരുന്നു കബില്‍ സിബല്‍ വാദം തുടങ്ങിയത്. ഗവര്‍ണര്‍ മറ്റു ചിലരുടെ നിര്‍ദേശ പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. ഇല്ലെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലെന്നും കബില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

ഇന്നു തന്നെ വിശ്വാസ പ്രമേയം വോട്ടിനിടണമെന്നാണ് കബില്‍ സിബല്‍ പ്രധാനമായും ആവശ്യപ്പെട്ടത്. ബിജെപിക്ക് വേണ്ടി മുകുള്‍ റോഹ്ത്തഗിയാണ് ഹാജരായത്. ഭൂരിപക്ഷം തെളിയിക്കാന്‍ സമയം വേണം. ഞായറാഴ്ച ഹര്‍ജി കേള്‍ക്കേണ്ടെന്നും വാദത്തിനിടെ റോഹ്ത്തഗി ആവശ്യപ്പെട്ടു. എന്‍.സി.പിക്ക് വേണ്ടി മനു അഭിഷേക് സിംഗ്വിയാണ് ഹാജരായത്.