പിഎസ്‌സി പരീക്ഷാര്‍ഥികളുടെ ശ്രദ്ധയ്ക്ക്; ഹാളില്‍ മൊബൈല്‍ ഫോണിനു നിരോധനം, പഴ്‌സിനും വാച്ചിനും ഭക്ഷ്യവസ്തുക്കള്‍ക്കും വിലക്ക്

തിരുവനന്തപുരം: പിഎസ്‌എസി പരീക്ഷാ ഹാളുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. പഴ്‌സ്, വാച്ച്‌, സ്‌റ്റേഷനറി, ഭക്ഷ്യ വസ്തുക്കള്‍ എന്നിവയ്ക്കും നിരോധനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിഎസ്‌സി പരീക്ഷാ നടത്തിപ്പില്‍ അടിമുടി മാറ്റം വേണമെന്ന നിര്‍ദേശം ക്രൈംബ്രാഞ്ച് മുന്നോട്ടുവച്ചിരുന്നു. പിഎസ്‌സി പരീക്ഷാത്തട്ടിപ്പ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണു ക്രൈംബ്രാഞ്ചിന്റെ നിര്‍ദേശങ്ങള്‍.

പരീക്ഷാഹാളില്‍ സിസിടിവി നിര്‍ബന്ധമാക്കണമെന്നും ഉയര്‍ന്ന തസ്തിക പരീക്ഷയാണെങ്കില്‍ കേന്ദ്രത്തില്‍ വൈഫൈ/മൊബൈല്‍ ജാമര്‍ സ്ഥാപിക്കണമെന്നും നിര്‍ദേശങ്ങളിലുണ്ട്. പരീക്ഷാഹാളിലെ സീറ്റിങ് പാറ്റേണ്‍ (എ,ബി,സി,ഡി പാറ്റേണ്‍) പരിഷ്‌കരിക്കണം. സീറ്റിങ് രീതി ഉദ്യോഗാര്‍ഥികള്‍ മുന്‍കൂട്ടി അറിയുന്നതു ക്രമക്കേടുകള്‍ക്കു വഴിയൊരുക്കും. സെന്ററും ചോദ്യക്കടലാസ് കോഡും ഹാള്‍ ടിക്കറ്റിലെ നമ്ബര്‍ നോക്കി ഒരു മാസം മുന്‍പു തന്നെ അറിയാനാകും.

പരീക്ഷയ്ക്കു ശേഷം ബാക്കി സാമഗ്രികള്‍ തിരികെ പിഎസ്‌സിയില്‍ ഏല്‍പിക്കുന്ന ഫോമില്‍ മിച്ചമുള്ള ചോദ്യക്കടലാസുകളുടെ എണ്ണം രേഖപ്പെടുത്തണം. ചിലര്‍ ചോദ്യക്കടലാസ് ജനല്‍ വഴി പുറത്തേക്കെറിയുകയും ഇതുപയോഗിച്ച്‌ ഉത്തരങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി നല്‍കുകയും ചെയ്യുന്ന തട്ടിപ്പ് ഇങ്ങനെ തടയാം.

ഒഎംആര്‍ പേപ്പര്‍ തിരികെ നല്‍കുന്നതോടൊപ്പം നമ്ബറിട്ട ഹാര്‍ഡ് ഡിസ്‌കുകളും കൂടെ അയയ്ക്കണം. അവ പിഎസ്‌സി സേഫ് കസ്റ്റഡിയില്‍ റാങ്ക് പട്ടികയുടെ കാലാവധി തീരും വരെ സൂക്ഷിക്കണം.

വാച്ച്‌, സ്മാര്‍ട് വാച്ച്‌, മൊബൈല്‍ ഫോണ്‍, ബ്ലൂടൂത്ത് ഇയര്‍ പീസ് ഉള്‍പ്പെടെയുള്ളവ ഒഴിവാക്കാന്‍ ശാരീരിക പരിശോധന നടത്തണം. ഷൂ, ബെല്‍റ്റ്, ബട്ടണ്‍ തുടങ്ങിയവയും പരിശോധിക്കണം.