തളിപ്പറമ്പ്:നഗരത്തിലെ പ്രധാന റോഡുകളിൽ പലതും തകർന്നു. ദേശീയപാതയിലും സംസ്ഥാനപാതയിലും നഗരസഭാ കാര്യാലയത്തിനു സമീപവും റോഡുകളിൽ യാത്ര പ്രയാസമായി. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ നന്നാക്കാനുള്ള നടപടികളൊന്നുമായില്ല. വാഹനയാത്രക്കാർ കുഴികളിൽവീണാണ് ഏറെ അപകടങ്ങളുണ്ടാകുന്നത്. ദേശീയപാതയിലെ കുഴികളടയ്ക്കുന്നുമില്ല.
സംസ്ഥാനപാതയിൽ ചിറവക്കുമുതൽ മന്നവരെ ഒട്ടേറെ കുഴികളുണ്ട്. മന്ന-കാര്യാമ്പലം റോഡ്, സെയ്ദ് നഗർ, ദേശീയപാതയിൽനിന്ന് തമ്പുരാൻ നഗറിലേക്കുള്ള റോഡ്, പൂമംഗലം റോഡ് എന്നിവയെല്ലാം കുഴികൾ നിറഞ്ഞവയാണ്. മന്ന കവലയിൽനിന്ന് തൃച്ചംബരത്തേക്കുള്ള പാതയിൽ ചിന്മയ വിദ്യാലയത്തിനുസമീപം റോഡ് തകർന്നിട്ട് മാസങ്ങളായി.

ഈ വഴിയിൽ പല ഭാഗങ്ങളിലും അപകടകരമായ കുഴികളാണുള്ളത്. ഒരുവർഷം മുൻപ് ടാർചെയ്ത റോഡാണിത്. സർക്കാർ ചെലവിൽ അറ്റകുറ്റപ്പണികൾ ഇപ്പോഴില്ലെന്നാണ് ഈ വിഭാഗത്തിലെ ഉദ്യോഗസ്ഥർ പറയുന്നത്. മെക്കാഡം ടാർ ചെയ്യാനുള്ള പദ്ധതിയുണ്ടെങ്കിലും അതിനും മാസങ്ങൾ കാത്തിരിക്കേണ്ടിവരും. സംസ്ഥാനപാതയിൽ ഗതാഗതക്കുരുക്കുണ്ടാകുമ്പോൾ തൃച്ചംബരം ദേശീയപാതയിലേക്കുള്ള ബൈപ്പാസ് റോഡുകൂടിയാണിത്