വിദ്യാര്‍ത്ഥി യൂണിയനുകള്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യം ഉറപ്പാക്കി സര്‍ക്കാര്‍; കേന്ദ്ര സര്‍വകലാശാലകള്‍ക്കും ബാധകം

തിരുവനന്തപുരം: സ്‌ക്കൂള്‍- കോളെജ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ നിയമവിധേയമാക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. ഇതിനായി നിയമസഭയില്‍ പുതിയ ബില്ല് കൊണ്ടു വരാനാണ് തീരുമാനം. സ്‌ക്കൂളുകളില്‍ യൂണിയന്‍ പ്രവര്‍ത്തനം നിരോധിച്ചതിനാല്‍ യുണിയന്‍ പ്രവര്‍ത്തനം നിയമവിധേയമാകണമെങ്കില്‍ നിയമം പാസാക്കണം ഇതിനാലാണ് ഈ സഭാകലയളവില്‍ തന്നെ ബില്ലുകൊണ്ടു വരാന്‍ മന്ത്രി സഭ തീരുമാനിച്ചത്.

ഇതു സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. 2019-ലെ കേരള വിദ്യാര്‍ത്ഥി യൂണിയനുകളും വിദ്യാര്‍ത്ഥി പരിഹാര അതോറിറ്റിയും ആക്‌ട് എന്നാണ് നിര്‍ദിഷ്ട നിയമത്തിന്റെ പേര്. സംസ്ഥാനത്തെ കേന്ദ്ര സര്‍വകലാശാലയും കല്‍പ്പിത സര്‍വകലാശാലകളും ഉള്‍പ്പെടെയുള്ള എല്ലാ സര്‍വകലാശാലകളും മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിന്റെ പരിധിയില്‍ വരും.
വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ന്യായമായ പരാതികള്‍ക്ക് പരിഹാരം കാണാനുള്ള അതോറിറ്റി രൂപീകരണം ബില്ലില്‍ ഉള്‍പ്പെടുന്നുണ്ട്. ജില്ലാ ജഡ്ജിയായി സേവനമനുഷ്ഠിച്ച വ്യക്തിയോ ജില്ലാ ജഡ്ജിയാകാന്‍ യോഗ്യതയുള്ള അഭിഭാഷകനോ അധ്യക്ഷനായി പരാതി പരിഹാര അതോറിറ്റി രൂപീകരിക്കണമെന്നാണ് ബില്ലില്‍ നിര്‍ദേശിച്ചിട്ടുള്ളത്. സ്‌ക്കൂളിലെ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ എന്ത് കൊണ്ട് നിയമ വിധേയമാക്കി കൂടെ എന്ന ഹൈക്കോടതി യൂണിയന്‍ പ്രവര്‍ത്തനം നിരോധിക്കണമെന്ന ഹര്‍ജി പരിഗണിക്കവെ ചോദിച്ചിരുന്നു. തുടര്‍ന്നാണ് എ.ജിയുടെ ശുപാര്‍ശയില്‍ യൂണിയന്‍ പ്രവര്‍ത്തനം നിയമ വിധേയമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.