കുടിവെള്ളം പൊതു ജനങ്ങള്‍ക്ക് ഇനി സ്‌കൂളുകളിലൂടെയും

കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പുറമേ സമീപവാസികള്‍ക്കും ഉപകാരപ്രദമാകുന്ന രീതിയില്‍ സ്‌കൂളുകളില്‍ കുടിവെള്ള യൂണിറ്റുകള്‍ ആരംഭിക്കുന്ന 'കുടിവെള്ളം' പദ്ധതിക്ക് തുടക്കമായി.
എറണാകുളം ജില്ലയിലാണ് ആദ്യഘട്ടമായി പദ്ധതി നടപ്പാക്കുന്നത്- വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സംഘടനകളുടെയും സഹകരണത്തോടെ ജില്ലയിലെ സ്‌കൂളുകളില്‍ കുടിവെള്ള യൂണിറ്റ് സ്ഥാപിക്കുന്ന പദ്ധതിയാണ് 'കുടിവെള്ളം'.

ആദ്യത്തെ കുടിവെള്ള യൂണിറ്റിന്റെ പ്രവര്‍ത്തനം എളങ്കുന്നപ്പുഴ ഗവര്‍ന്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സഹായത്തോടെയാണ് യൂണിറ്റിന്റെ പ്രവര്‍ത്തനം.
വെള്ളപ്പൊക്ക സമയത്തു ക്യാമ്ബുകളായി പ്രവര്‍ത്തിച്ച സ്‌കൂളുകള്‍ക്കാണ് മുന്‍ഗണന. ഇതൊരു മുന്‍കരുതല്‍ നടപടി കൂടിയാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. കുട്ടികള്‍ക്ക് കുപ്പികളില്‍ ആക്കി വെള്ളം വീടുകളിലേക്ക് കൊണ്ടു പോവുകയുമാകാം. കുപ്പി പ്ലാസ്റ്റിക് ആവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. സ്‌കൂള്‍ പ്രവര്‍ത്തി സമയം ഒഴികെ പരിസരവാസികള്‍ക്കും കുടിവെള്ളം എടുക്കാം. വേനല്‍ കാലത്തു സമീപ സ്ഥലങ്ങളിലും ഇവിടെ നിന്നും വെള്ളം എത്തിക്കാനും കഴിയും.

കുടിവെള്ള യൂണിറ്റ് സ്ഥാപിച്ചിട്ടുള്ള സ്‌കൂളുകളുടെ വിവരങ്ങള്‍ ജിപിഎസ് മാര്‍കിങ് ചെയ്തു പൊതുജനങ്ങള്‍ക്ക് കണ്ടുപിടിക്കുവാന്‍ എളുപ്പമാക്കാനും കളക്ടര്‍ നിര്‍ദേശിച്ചു.