രോഗം വേട്ടയാടുന്നു, ചികിത്സിക്കാന്‍ വകയില്ലാതെ മോളി കണ്ണമാലി



തോപ്പുംപടി: ഹൃദ്രോഗത്തിന്റെ അവശതകളിലാണ് ചലച്ചിത്ര നടി മോളി കണ്ണമാലി. ആറു മാസത്തോളമായി വീട്ടില്‍ തന്നെയാണ്. പുറത്തേക്ക് ഇറങ്ങാന്‍ കഴിയാത്ത വിധം അവര്‍ അവശയായിരിക്കുന്നു.

ഏതാനും മാസം മുമ്ബ് കായംകുളത്ത് സ്റ്റേജ് ഷോയ്ക്കുള്ള റിഹേഴ്‌സലിനിടയിലാണ് മോളിക്ക് ഹൃദയാഘാതമുണ്ടായത്. വാല്‍വിന് തകരാറുണ്ട്. മൂന്ന് ബ്ലോക്കുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്.

'പുറത്തേക്ക് ഇറങ്ങാന്‍ കഴിയുന്നില്ല. അഞ്ച് മാസമായി ഇവിടെത്തന്നെയാണ്. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നേ... എന്റെ െെകയില്‍ പണമില്ല...' മോളി പറയുന്നു.

'ട്രേസിങ്' എന്ന സിനിമയിലാണ് മോളി ഒടുവില്‍ അഭിനയിച്ചത്. പിന്നീട് സുഖമില്ലാതായി. കട്ടിലില്‍ തന്നെയാണ് എപ്പോഴും. ശ്വാസംമുട്ടലുമുണ്ട്. ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ വേണം. നിരവധി സിനിമകളില്‍ അഭിനയിച്ച മോളിയുടെ സാമ്ബത്തിക സ്ഥിതി ഇപ്പോഴും മോശമാണ്.

ചികിത്സയുടെ സാമ്ബത്തിക ഭാരം ഏറ്റെടുക്കാനുള്ള ശേഷി കുടുംബത്തിനുമില്ല. മത്സ്യത്തൊഴിലാളി കുടുംബമാണ് ഇവരുടേത്. രോഗബാധിതയായ വിവരമറിഞ്ഞ് ചലച്ചിത്ര ലോകത്തെ ചില സുഹൃത്തുക്കള്‍ മോളിയെ വിളിച്ചിരുന്നു. അതൊരു ആശ്വാസമാണെന്ന് മോളി പറയുന്നു.