അണുബാധയൊഴിവാക്കാന്‍ സെന്‍സറിങ് ടാപ്പുകളൊരുക്കി വാട്ടര്‍ അതോറിറ്റി



പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളത്തിന് വിപുലമായ സൗകര്യങ്ങളൊരുക്കി കേരളാവാട്ടര്‍ അതോറിറ്റി. അണുബാധയൊഴിവാക്കാന്‍ ഇക്കുറി സെന്‍സറിങ് ടാപ്പുകളാണ് മിക്ക ഡിസ്‌പെന്‍സറികളിലും ഉപയോഗിച്ചിട്ടുള്ളത്. അണുവിമുക്തവും ശുദ്ധവുമായ കുടിവെള്ളം അയ്യപ്പഭക്തര്‍ക്ക് ലഭ്യമാക്കുകയാണ് കേരളാ വാട്ടര്‍അതോറിറ്റിയുടെ ലക്ഷ്യം. പമ്ബാതീര്‍ത്ഥം എന്നപേരിലാണ് ജലവിതരണം. പമ്ബയില്‍ ഒരുദിവസം ഒരുകോടി 30ലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ കഴിയുന്ന പ്ലാന്റാണ് വാട്ടര്‍ അതോറിറ്റിക്കുള്ളത്.

ഇതിനു പുറമേ കെ.എസ്.ആര്‍.ടി.സി, ഹില്‍ടോപ്പ്, ത്രിവേണി, പമ്ബാഗണപതി കോവില്‍, നീലിമലബോട്ടം, നീലിമലടോപ്പ്, അപ്പാച്ചിമേട്, മരക്കൂട്ടം, ശരംകുത്തി, സന്നിധാനം എന്നിവിടങ്ങളില്‍ ആര്‍.ഒ, യു.വി പ്ലാന്റുകളും സ്ഥാപിച്ചു. മണിക്കൂറില്‍ 34000ലിറ്റര്‍ ജലം ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതാണീ പ്ലാന്റുകള്‍. ഇതിനു പുറമേ കെ.എസ്.ആര്‍.ടി.സി. മുതല്‍ പമ്ബവരെ കാനനപാതയില്‍ 120 കിയോസ്‌കുകളും സ്ഥാപിച്ചു. കിയോസ്‌കുകള്‍ മണിക്കൂറുകള്‍ ഇടവിട്ട് കഴുകി വൃത്തിയാക്കാന്‍ പ്രത്യേകം ജോലിക്കാരെയും നിയോഗിച്ചിട്ടുണ്ട്. ജലവിതരണം കാര്യക്ഷമമാക്കുന്നതിന് അറ്റകുറ്റപണികള്‍ക്കായി വിവിധയിടങ്ങളില്‍ പ്രത്യേക ടീമുകളേയും നിയോഗിച്ചിട്ടുണ്ട്. ചൂട്, തണുപ്പ്, സാധാരണവെള്ളം കിട്ടുന്നതിനായാണ് നിലയ്ക്കല്‍, പമ്ബ, കെ.എസ്.ആര്‍.ടി.സി. എന്നിവിടങ്ങളില്‍ ഡിസ്‌പെന്‍സറുകള്‍ സ്ഥാപിച്ചത്. മൊത്തം 19 ഡിസ്‌പെന്‍സറുകളാണ് പുതുതായി സ്ഥാപിച്ചത്. ഇതില്‍ ഏഴെണ്ണത്തിലാണ് പരീക്ഷണടിസ്ഥാനത്തില്‍ സെന്‍സര്‍ ടാപ്പുകള്‍ സ്ഥാപിച്ചത്.