ഹെല്‍മറ്റിന്റെ പേരില്‍ പ്രാകൃതമായ വേട്ടയാടലുകള്‍ ഇനി ഉണ്ടാകില്ല; ഗതാഗതമന്ത്രി







തിരുവനന്തപുരം: ഹെല്‍മറ്റിന്റെ പേരില്‍ പ്രാകൃതമായ വേട്ടയാടലുകള്‍ ഇനി ഉണ്ടാകില്ലെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. മെച്ചപ്പെട്ട ക്യാമറകള്‍ സ്ഥാപിച്ചാവും ഇനിയങ്ങോട്ട് പരിശോധന നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി. ഹെല്‍മറ്റ് പരിശോധനയ്ക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ഹെല്‍മറ്റ് പരിശോധനയ്ക്കായി ഒരു ജില്ലയില്‍ നൂറ് ക്യാമറകളെങ്കിലും സ്ഥാപിക്കും. ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിക്കേണ്ടത് സംബന്ധിച്ച്‌ ബോധവത്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഹെല്‍മറ്റ് ധരിക്കാത്ത ബൈക്ക് യാത്രികരെ ഓടിച്ചിട്ട് പിടിക്കരുതെന്ന് ഹൈക്കോടതി ഇന്ന് നിര്‍ദേശിച്ചിരുന്നു. ട്രാഫിക് നിയമലംഘകരെ പിടിക്കാന്‍ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.