സംസ്ഥാന സ്‌കൂള്‍ കലോത്സവം; 279 പോയന്റെുമായി കോഴിക്കോട് ജില്ല മുന്നില്‍



അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യദിനം അവസാനിച്ചപ്പോള്‍ കോഴിക്കോട് ജില്ല മുന്നില്‍. 279 പോയന്റാണ് കോഴിക്കോട് ഇതുവരെ നേടിയത്. 271 പോയന്റുമായി കണ്ണൂരാണ് രണ്ടാമത്. 269 പോയന്റുള്ള മലപ്പുറം മൂന്നാം സ്ഥാനത്താണ്. തൃശൂര്‍ നാലാം സ്ഥാനത്തും കഴിഞ്ഞ തവണത്തെ ചാമ്ബ്യന്‍ ജില്ലയായ പാലക്കാട് അഞ്ചാം സ്ഥാനത്തുമാണ്. പതിവുപോലെ രാത്രി വൈകിയും പലവേദിയിലും മത്സരങ്ങള്‍ നീണ്ടു.

രണ്ടാം ദിനമായ ഇന്ന് 28 വേദികളിലായി 70ലേറെ മത്സരങ്ങള്‍ നടക്കും. ഒപ്പന, തിരുവാതിര, യക്ഷഗാനം, ദഫ്മുട്ട്, മിമിക്രി തുടങ്ങിയവയാണ് ഇന്നത്തെ പ്രധാന ഇനങ്ങള്‍. ശാസ്ത്രീയ നൃത്ത ഇനങ്ങളായ ഭരതനാട്യം, കുച്ചിപ്പുടി എന്നിവയും ഇന്ന് വേദിയിലെത്തും. ഒന്നാം ദിവസം രാത്രി ഒന്നരയോടെയാണ് പ്രധാന വേധിയില്‍ സംഘനൃത്ത മത്സരം തീര്‍ന്നത്. വൈകിട്ട് 5 മണിക്ക് തുടങ്ങേണ്ട സംഘനൃത്തം മൂന്ന് മണിക്കൂര്‍ വൈകിയിരുന്നു. ഇന്നലെ രാവിലെ തുടങ്ങിയ നാടക മത്സരം രാത്രി വരെ നീണ്ടു.