എട്ട് വര്‍ഷമായി ക്ഷേത്രനടയില്‍ ഭിക്ഷാടനം; വൃദ്ധയുടെ അക്കൗണ്ടിലുള്ളത് രണ്ട് ലക്ഷം; കൈവശം പന്ത്രണ്ടായിരം രൂപയും ക്രെഡിറ്റ് കാര്‍ഡും; ഞെട്ടി നാട്ടുകാര്‍



പുതുച്ചേരി: ക്ഷേത്രനടയില്‍ ആരോരുമില്ലാതെ എട്ടു വര്‍ഷമായി അഭയാര്‍ത്ഥിയെ പോലെ കഴിഞ്ഞിരുന്ന വൃദ്ധയുടെ ബാങ്ക് ബാലന്‍സ് കണ്ട് നാട്ടുകാര്‍ക്കും അധികൃതര്‍ക്കും ഞെട്ടല്‍. ഭിക്ഷയെടുത്ത് നിത്യജീവിതം നയിക്കുന്ന പാര്‍വ്വതമെന്ന പുതുച്ചേരിയിലെ ഈ വയോധികയുടെ ബാങ്ക് അക്കൗണ്ടില്‍ 2 ലക്ഷം രൂപ നിക്ഷേപമാണ് കണ്ടെത്തിയത്. എഴുപതുകാരിയായ പാര്‍വ്വതത്തിന്റെ അക്കൗണ്ടിലെ പണം പുതുച്ചേരി ക്ഷേത്ര അധികൃതരാണ് കണ്ടെത്തിയത്.

ബാങ്ക് അക്കൗണ്ടിലെ 2 ലക്ഷം രൂപയ്ക്ക് പുറമെ വൃദ്ധയായ ഈ ഭിക്ഷാടകയുടെ കൈയ്യില്‍ 12,000 രൂപയുമുണ്ട്. മാത്രമല്ല, സ്വന്തമായി ക്രെഡിറ്റ് കാര്‍ഡും ആധാര്‍ കാര്‍ഡും ഉണ്ട്. അവശനിലയില്‍ ക്ഷേത്രത്തിനു പുറത്ത് ഭക്തരില്‍ നിന്നും ഭിക്ഷ യാചിക്കുന്ന നിലയിലാണ് ഇവരെ തങ്ങള്‍ കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു.
അവശയായതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ കല്ലികുറിച്ചി സ്വദേശിയായ പാര്‍വ്വതത്തെ ബന്ധുക്കള്‍ക്ക് കൈമാറിയതായും സഹോദരന്റെ സംരക്ഷണത്തിലാണ് അവര്‍ ഇപ്പോഴുള്ളതെന്നും എസ്പി മാരന്‍ വ്യക്തമാക്കി.

പാര്‍വ്വതത്തിന്റെ ഭര്‍ത്താവ് 40 വര്‍ഷം മുമ്ബ് മരിച്ചു പോയതാണ്. അന്നുമുതല്‍ പുതുച്ചേരിയിലെ തെരുവോരങ്ങളില്‍ അലഞ്ഞ് ഭിക്ഷയെടുത്താണ് ഇവരുടെ ജീവിതം. എട്ടു വര്‍ഷത്തോളമായി ക്ഷേത്രനടയിലാണ് പാര്‍വ്വതം അന്തിയുറങ്ങുന്നതെന്നും ആളുകള്‍ നല്‍കുന്ന ഭക്ഷണം കഴിച്ചാണ് ഇവര്‍ ജീവന്‍ നിലനിര്‍ത്തുന്നതെന്നും ക്ഷേത്രത്തിനു സമീപമുള്ള വ്യാപാരി പറയുന്നു. ഇവര്‍ ഭിക്ഷയെടുത്ത് സമ്ബാദിച്ചതാകാം ഈ തുകയെന്നാണ് നിഗമനം.