അന്‍വറിന്റെ തടയണ : പരാതിക്കാരന്‌ സായുധ പോലീസ്‌ സംരക്ഷണം



മലപ്പുറം: ചീങ്കണ്ണിപ്പാലിയില്‍ പി.വി. അന്‍വര്‍ എം.എല്‍.എയുടെ അനധികൃത തടയണയ്‌ക്കെതിരേ പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകന്‍ എം.പി. വിനോദിനും കുടുംബത്തിനും ഹൈക്കോടതി ഉത്തരവ്‌ പ്രകാരം സായുധപോലീസ്‌ സംരക്ഷണം അനുവദിച്ചു.
വിനോദിനെ വെട്ടിക്കൊലപ്പെടുത്താന്‍ അന്‍വര്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ക്രിമിനല്‍ക്കേസും പ്രതിയുടെ ഓഡിയോ സംഭാഷണമടങ്ങിയ പരാതിയും സാംസ്‌കാരിക അനേ്വഷണ യാത്രയിലെ അംഗമായ വിനോദിനു നേരേ കക്കാടംപൊയിലില്‍ വച്ചുണ്ടായ അക്രമവും കണക്കിലെടുത്താണ്‌ പരാതിക്കാരനും കുടുംബത്തിനും സ്വത്തുവകകള്‍ക്കും പോലീസ്‌ സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്‌. ഇക്കഴിഞ്ഞ അഞ്ചിന്‌ വിനോദ്‌ നിലമ്ബൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു തൊട്ടടുത്ത ദിവസമാണ്‌ കക്കാടംപൊയിലിലെ നിയമവിരുദ്ധ നിര്‍മ്മാണങ്ങള്‍ കാണാനെത്തിയ എം.എന്‍. കാരശേരിയുടെ നേതൃത്വത്തിലുള്ള സാംസ്‌കാരിക അനേ്വഷണയാത്രയില്‍ അംഗമായ വിനോദിനു നേരേ ആക്രമണമുണ്ടായത്‌.
അന്‍വറിന്റെ തടയണ പൊളിക്കാന്‍ കേസ്‌ കൊടുത്തവനെ വിടരുതെന്ന്‌ പറഞ്ഞായിരുന്നു ആക്രമണം. മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണും രേഖകളും തട്ടിയെടുക്കുകയും ചെയ്‌തു. അന്‍വറിന്റെ അനധികൃത തടയണയ്‌ക്കെതിരെ മംഗളത്തില്‍ വാര്‍ത്ത നല്‍കിയതിന്‌ കൈയുംകാലും വെട്ടുമെന്ന്‌ 2017ല്‍ അന്‍വറിന്റെ പാര്‍ക്ക്‌ മാനേജര്‍ ഭീഷണിപ്പെടുത്തിയിരുന്നു.
ഇതു സംബന്ധിച്ച്‌ നിലമ്ബൂര്‍ ജുഡീഷ്യല്‍ ഫസ്‌റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി നിര്‍ദേശ പ്രകാരം പോലീസ്‌ കേസെടുത്തിട്ടുണ്ട്‌. ഇതിനുപിന്നാലെയാണ്‌ തടയണക്കെതിരെ വിനോദ്‌ മലപ്പുറം കലക്‌ടര്‍ക്കു പരാതി നല്‍കിയത്‌.
പരാതിയില്‍ അനേ്വഷണം നടത്തിയ കലക്‌ടര്‍ ദുരന്തനിവാരണ നിയമപ്രകാരം തടയണപൊളിക്കാന്‍ ഉത്തരവിട്ടു.
തന്റെ ഭാഗം കേള്‍ക്കാതെയാണ്‌ കഥക്‌ടറുടെ ഉത്തരവെന്ന്‌ അന്‍വറിന്റെ ഭാര്യാപിതാവ്‌ സി.കെ. അബ്‌ദുല്‍ലത്തീഫിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി കലക്‌ടറുടെ ഉത്തരവ്‌ സ്‌റ്റേ ചെയ്ുകയായയിരുന്നു.
ഈ കേസില്‍ വിനോദ്‌ കക്ഷിചേര്‍ന്നതോടെയാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ തടയണപൊളിച്ച്‌ വെള്ളം പൂര്‍ണമായും തുറന്നുവിടാന്‍ ഉത്തരവിട്ടത്‌.