മാവോയിസ്‌റ്റ് സംഘം നിലമ്പൂരിലേക്ക് കടന്നതായി സൂചന ; വനം വകുപ്പ് അധികൃതർക്ക് ജാഗ്രതാ നിർദേശം
അട്ടപ്പാടിയിലെ ഏറ്റുമുട്ടലിനുശേഷം രക്ഷപ്പെട്ട മാവോയിസ്‌റ്റ് സംഘം നിലമ്പൂർ വനമേഖലയിലേക്ക് കടന്നതായി സംശയം. പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റിയിലെ കമാൻഡർ സോമന്റെ നേതൃത്വത്തിൽ സംഘം കരുളായി–- തമിഴ്‌നാട് വനമേഖലയിലേക്ക് നീങ്ങുന്നതായാണ് സൂചന. സർക്കാരിനെതിരെ ജനവികാരം ഇളക്കിവിടാനും തിരിച്ചടിക്കാനും ആഹ്വാനംചെയ്‌ത് സിപിഐ മാവോയിസ്‌റ്റ് കേന്ദ്ര കമ്മിറ്റിയംഗം ജോഗി പ്രസ്‌താവനയിറക്കിയിട്ടുണ്ട്.
വഴിക്കടവ്, കരുളായി സ്‌റ്റേഷനുകളിലും നിരീക്ഷണം ശക്തമാക്കി. തണ്ടർ ബോൾട്ട് പരിശോധനയും തുടങ്ങി. വനം ഔട്ട് പോസ്‌റ്റുകളിലും വയർലെസ് സംവിധാനം അടക്കം വിപുലമാക്കി. നിലമ്പൂർ സൗത്ത് ഡിവിഷനിലെ പൂളക്കപ്പാറ, വട്ടിക്കല്ല് ഔട്ട് പോസ്‌റ്റുകളിൽ പത്തുവീതം സായുധ പൊലീസിന്റെ സുരക്ഷ ഉണ്ടാകും. ഊരുകളിൽ തണ്ടർ ബോൾട്ട് സുരക്ഷയിൽ റേഷൻ എത്തിക്കാൻ ഐടിഡിപി (ഇന്റർഗ്രേറ്റഡ് ട്രൈബൽ ഡെവലപ്മെന്റ് പ്രോജക്ട്) ആലോചിക്കുന്നത്.
നാടുകാണി–-വഴിക്കടവ്, മുണ്ടേരി–-മേപ്പാടി, കരുളായി സൈലന്റ്‌വാലി എന്നിവ ചേരുന്ന ന്യൂ അമരമ്പലം റിസർവ് വനത്തിൽ മാവോയിസ്‌റ്റുകൾ താവളമടിക്കാൻ സാധ്യതയേറെയാണ്. വനം വകുപ്പ് അധികൃതർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
2013 ഫെബ്രുവരിയിലാണ് നിലമ്പൂർ വനമേഖലയിൽ മാവോയിസ്‌റ്റ് സാന്നിധ്യം സ്ഥിരീകരിച്ചത്. വഴിക്കടവിലെ മരുത പുഞ്ചക്കൊല്ലി, കരുളായി വനമേഖലയിലെ മാഞ്ചീരി, മുണ്ടക്കടവ് എന്നിവിടങ്ങളിലും അമരമ്പലം പഞ്ചായത്തിലെ പാട്ടക്കരിമ്പ് ടികെ കോളനിയിലെ ആദിവാസി ഊരുകളിലും മാവോയിസ്‌റ്റുകൾ എത്തിയിരുന്നു.
തെക്കേ ഇന്ത്യയിൽ മാവോയിസ്റ്റുകളുടെ പ്രധാന ഘടകമായ ക്യൂ ബ്രാഞ്ചിന്റെ പ്രവർത്തന മേഖലകളിലൊന്നാണ് നാടുകാണി ദളം ഉൾപ്പെടുന്ന നിലമ്പൂർ വനമേഖല. കർണാടക, തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ്സ്വാധീന മേഖലകളിലേക്ക് കാട്ടിലൂടെ സഞ്ചരിക്കാനാകും എന്നതിനാലാണ് മലബാർ പ്രദേശം അവർ താവളമാക്കിയത്.


0 Comments