ഇരിട്ടി പുതിയ പാലം ജംഗ്ഷന് വീതികൂട്ടല്‍: പ്രവൃത്തി തുടങ്ങി
ഇരിട്ടി: തലശേരി-കൂട്ടുപുഴ (വളവുപാറ) അന്തര്‍ സംസ്ഥാനപാതയുടെ നവീകരണത്തിന്റെ ഭാഗമായി ഇരിട്ടി പുതിയ പാലം ജംഗ്ഷന് വീതികൂട്ടാനുള്ള നടപടി തുടങ്ങി. കെഎസ്ടിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടക്കുന്ന നവീകരണ പ്രവൃത്തിയില്‍ ലോകബാങ്കിന്റെ വിദഗ്ധ സംഘത്തിന്റെ നിര്‍ദേശ പ്രകാരം അധികഭൂമി ഏറ്റെടുത്താണ് വീതികൂട്ടുന്നത്. ഇതിനായി ഹൈവേയോട് ചേര്‍ന്ന കൂറ്റന്‍ കുന്നാണ് ഇടിച്ചു നിരപ്പാക്കുന്നത്.
കൂറ്റന്‍ പാറക്കെട്ടുകളും മറ്റും നിറഞ്ഞ കുന്ന്ഇടിക്കുമ്പോൾ ഉണ്ടാകുന്ന അപകട ഭീഷണി കണക്കിലെടുത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. 300 മീറ്റര്‍ നീളത്തില്‍ 40,000 ക്യുബിക് മീറ്റര്‍ മണ്ണാണ് നീക്കം ചെയ്യേണ്ടത്. ഇതിനായി 68 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 11 മാസത്തിനകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കെഎസ്ടിപിയുടെ കണ്‍സല്‍ട്ടന്‍സി അധികൃതര്‍ അറിയിച്ചു. ഓരോ അഞ്ചു മീറ്ററിനുശേഷവും ഒരു മീറ്റര്‍ വീതിയുള്ള സ്റ്റെപ്പിട്ടായിരിക്കും മണ്‍തിട്ട നിര്‍ത്തുക.
സ്വകാര്യ വ്യക്തികളില്‍നിന്നാണ് 1.32 ഏക്കര്‍ സ്ഥലം ഏറ്റെടുത്തത്. വില നിര്‍ണയം ഇനിയും പൂര്‍ത്തിയായിട്ടില്ല. റോഡ് പണിക്ക് താമസം വരാതിരിക്കാനായി ഉടമകളുടെ സമ്മത പത്രം വാങ്ങിയാണ് മണ്ണിടിക്കല്‍ ആരംഭിച്ചത്. നിര്‍മാണ പ്രവൃത്തി നടക്കുന്ന ദിവസങ്ങളില്‍ ഹൈവേയുടെ ഒരു ഭാഗത്തുകൂടി ഗതാഗതം അനുവദിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കണമെന്ന് കാണിച്ച് കരാര്‍ കമ്ബനി കെഎസ്ടിപിക്ക് കത്തു നില്‍കി.


0 Comments