സംസ്ഥാനത്തെ ടോള്‍ ബൂത്തുകളില്‍ ഞായറാഴ്ച മുതല്‍ ഫാസ്റ്റാഗ് നിര്‍ബന്ധമാക്കുന്നു






സംസ്ഥാനത്തെ ടോള്‍ ബൂത്തുകളില്‍ ഞായറാഴ്ച മുതല്‍ ഫാസ്റ്റാഗ് നിര്‍ബന്ധമാക്കുന്നു; വാഹനങ്ങളുടെ നാലിലൊന്നു ഫാസ്റ്റാഗ് ഇതുവരെയും എടുത്തിട്ടില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ ടോള്‍ ബൂത്തുകളില്‍ ഞായറാഴ്ച മുതല്‍ ഫാസ്റ്റാഗ് നിര്‍ബന്ധമാക്കാനിരിക്കേ മിക്കയിടങ്ങളിലും ശരാശരി കടന്നുപോകുന്ന വാഹനങ്ങളുടെ നാലിലൊന്നു ഫാസ്റ്റാഗ് എടുത്തിട്ടില്ല. പല ടോള്‍ പ്ലാസകളിലും ഫാസ്റ്റാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഒരു ട്രാക്ക് മാത്രമേയുണ്ടാകൂ. ഈ വാഹനങ്ങള്‍ ഫാസ്റ്റാഗ് ട്രാക്കില്‍ കയറിയാല്‍ ഇരട്ടി ടോള്‍ നല്‍കേണ്ടിവരും. ഇത് സംഘര്‍ഷങ്ങള്‍ക്കും സമയനഷ്ടത്തിനും വഴിവച്ചേക്കും.
തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ ഒരു ദിശയിലേയ്ക്കു മാത്രം വണ്ടികള്‍ക്കു പോകാന്‍ ആറു ട്രാക്കുകള്‍. ഇതില്‍, അഞ്ചു ട്രാക്കും ഞായറാഴ്ച മുതല്‍ ഫാസ്റ്റാഗ് വണ്ടികള്‍ക്കു മാത്രം. ഒറ്റട്രാക്കിലൂടെ മാത്രമേ ഫാസ്റ്റാഗ് കാര്‍ഡില്ലാത്ത വണ്ടികള്‍ക്കു പോകാന്‍ കഴിയൂ. ദിവസം അരലക്ഷത്തിനു താഴെ വാഹനങ്ങള്‍ പോകുന്ന വഴിയാണിത്. പകുതി വണ്ടി ഉടമകള്‍ പോലും ഫാസ്റ്റാഗ് കാര്‍ഡുകള്‍ ഇനിയും പതിച്ചിട്ടില്ല. ഫാസ്റ്റാഗ് ഇല്ലാത്ത ട്രാക്കില്‍ അതുക്കൊണ്ടുതന്നെ വണ്ടികളുടെ നീണ്ട നിരയാണ് പ്രതീക്ഷിക്കുന്നത്. ദീര്‍ഘനേരം കാത്തുകിടക്കേണ്ടി വരുന്നത് കൂടുതല്‍ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കും. പാലിയേക്കര ടോള്‍ പ്ലാസയില്‍ ഫാസ്റ്റാഗ് ട്രാക്കില്‍ കാര്‍ഡ് പതിക്കാത്ത വാഹനം കയറിയല്‍ ഇരട്ടിത്തുക ഈടാക്കും.
ടോള്‍പ്ലാസയ്ക്കു സമീപം ഫാസ്റ്റാഗ് കാര്‍ഡുകളുടെ വിതരണത്തിന് പ്രത്യേക കൗണ്ടര്‍ തുടങ്ങിയിട്ടുണ്ട്. ഈ കൗണ്ടറില്‍ തിരക്കു കൂടുതലാണ്. ടോള്‍ പ്ലാസയുടെ പത്തുകിലോമീറ്റര്‍ ചുറ്റളവിലെ താമസക്കാര്‍ക്കു പ്രതിമാസം 150 രൂപ അടച്ചാല്‍ എത്ര തവണയും യാത്ര െചയ്യാന്‍ കഴിയുന്ന പദ്ധതിയും ലഭ്യമാണ്. ഇരുപതു കിലോമീറ്ററിനുള്ളില്‍ താമസിക്കുന്നവരാണെങ്കില്‍ പ്രതിമാസം 300 രൂപ അടച്ചാല്‍ സമാനമായ പദ്ധതിയില്‍ ചേരാം. ഫാസ്റ്റാഗ് നിര്‍ബന്ധമായി ഞായറാഴ്ച മുതല്‍ നടപ്പാക്കുമ്ബോള്‍ പാലിയേക്കരയില്‍ സ്ഥിതി സങ്കീര്‍ണമാകുമെന്ന് ഉറപ്പാണ്.