റബര്‍ ഉല്‍പ്പാദനവും കയറ്റുമതിയും കൂടി; ഉപയോഗവും ഇറക്കുമതിയും കുറഞ്ഞു




കോട്ടയം : സാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ റബറിന്റെ ഉല്‍പ്പാദനവും കയറ്റുമതിയും കൂടി. എന്നാല്‍, ഉപയോഗവും ഇറക്കുമതിയും കുറഞ്ഞതായി റബര്‍ ബോര്‍ഡിന്റെ ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, തുടര്‍ന്നുള്ള മാസങ്ങളില്‍ ഉല്‍പ്പാദനം കുറഞ്ഞതായാണു വിപണിയില്‍നിന്നുള്ള പ്രതികരണം.
2018-ന്റെ തുടക്കത്തിലെ ആദ്യ നാലു മാസം ഉല്‍പ്പാദനം 1.72 ലക്ഷം ടണ്ണായിരുന്നുവെങ്കില്‍ ഇത്തവണ 1.83 ലക്ഷമായി. കയറ്റുമതി 733 ടണ്ണായിരുന്നത്‌, 2325 ടണ്ണായി ഉയര്‍ന്നു. എന്നാല്‍, ഉപയോഗം 4.09 ലക്ഷം ടണ്ണില്‍നിന്നു 3.89 ലക്ഷമായും ഇറക്കുമതി 1.68 ലക്ഷം ടണ്ണില്‍നിന്നു 1.57 ലക്ഷമായും കുറഞ്ഞു. വിലയിലും ഇക്കാലയളവില്‍ പുരോഗതിയുണ്ടായി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ - ജൂലൈ വില 121-129 രൂപയായിരുന്നുവെങ്കില്‍ ഇത്തവണ 128-149 രൂപയായി ഉയര്‍ന്നു.
അതേസമയം, നിലവില്‍ റബര്‍ ലഭിക്കാതെ കമ്ബനികള്‍ വലയുകയാണ്‌. കോട്ടയം കേന്ദ്രമാക്കിയ ഒരു കമ്ബനി കഴിഞ്ഞ ദിവസം കിലോയ്‌ക്ക്‌ 131 രൂപ വരെ നിശ്‌ചയിച്ചിരുന്നു. ടാപ്പിങ്‌ നിലച്ചതിനൊപ്പം കൂടുതല്‍ കര്‍ഷകര്‍ ലാറ്റക്‌സ്‌ നല്‍കുന്നതിലേക്കു തിരിഞ്ഞതും ഷീറ്റ്‌ റബറിനെ ബാധിച്ചു. ഒരു മാസം മുമ്ബു ലാറ്റക്‌സ്‌ വില 145 രൂപ വരെയെത്തിയപ്പോള്‍ കര്‍ഷകര്‍ കൂട്ടമായി ലാറ്റക്‌സ്‌ വില്‍പ്പനയിലേക്കു തിരിഞ്ഞു, എന്നാല്‍, ഇപ്പോള്‍ ലാറ്റക്‌സ്‌ വില 125 രൂപയായി താഴ്‌ന്നു.
നിലവില്‍ 129 രൂപയ്‌ക്കു വ്യാപാരം നടക്കുന്നുണ്ട്‌. ഉല്‍പ്പാദനക്കുറവിനൊപ്പം രാജ്യാന്തര വിലയിലെ വര്‍ധനയും മേഖലാ സമഗ്ര സാമ്ബത്തിക പങ്കാളിത്ത കരാറില്‍നിന്ന്‌ ഇന്ത്യ പിന്‍വാങ്ങിയതും നേട്ടത്തിനു കാരണമായി.
വരുംദിവസങ്ങളില്‍ വില 135 രൂപ വരെയാകുമെന്നാണു വിപണിയില്‍നിന്നു ലഭിക്കുന്ന സൂചന. എന്നാല്‍, മഴ മാറി രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ഉല്‍പ്പാദനം വര്‍ധിക്കുന്നതോടെ വില കൂപ്പുകുത്താനുള്ള സാഹചര്യവും പ്രവചിക്കപ്പെടുന്നുണ്ട്‌. കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ റബര്‍വില ഏറ്റവും കുറഞ്ഞതു നവംബര്‍, ഡിസംബര്‍ മാസങ്ങളിലായിരുന്നു. ശരാശരി 121 രൂപയായിരുന്നു വില.