ആംബുലന്‍സ് ലഭിച്ചില്ല; വയനാട്ടില്‍ വൃക്കരോഗിയായ ആദിവാസി യുവാവ് മരിച്ചു

ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് വയനാട്ടില്‍ വൃക്കരോഗിയായ ആദിവാസി യുവാവ് മരിച്ചു. വയനാട് തരുവണ 7/4 കോക്കടവ് സ്വദേശിയായ കായലിക്കല്‍ ബാലന്റെ മകന്‍ ബിജിത്താണ് മരിച്ചത്. ഡയാലിസിസിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകാന്‍ ആദിവാസി വികസന വകുപ്പിന്റെ ആംബുലന്‍സുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ബസില്‍ യാത്ര ചെയ്യവെ ബിജിത്ത് കുഴഞ്ഞുവീഴുകയായിരുന്നു. പിന്നീട് വൈത്തിരി ഗവണ്‍മെന്റ് ആശുപത്രിയില്‍ വെച്ച്‌ മരിച്ചു. മാനന്തവാടിയില്‍ ആദിവാസി വികസന വകുപ്പിന് കീഴിലുള്ള രണ്ട് ആംബുലന്‍സുകളും ഒഴിവില്ലാത്തതിനാലാണ് ബിജിത്തിന് ബസ്സില്‍ യാത്ര ചെയ്യേണ്ടി വന്നത്.

പ്ലസ് ടു പഠിക്കുന്ന സമയത്തതാണ് ബിജിത്തിന് വൃക്കരോഗം പിടിപെടുന്നത് . പിന്നീട് അമ്മയുടെ വൃക്ക മാറ്റി വെച്ചെങ്കിലും അതും കേടായതോടെ അച്ഛന്‍ വൃക്ക നല്‍കാന്‍ തയ്യാറായി ഓപ്പറേഷനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് ബിജിത്ത് ബസ്സില്‍ കുഴഞ്ഞു വീണ് മരിക്കുന്നത്.